ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം: കേന്ദ്ര സര്‍ക്കാരിനോട് ഏഴ് ചോദ്യവുമായി സുപ്രീംകോടതി

ബുധന്‍, 27 ഏപ്രില്‍ 2016 (19:19 IST)
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങള്‍ സുപ്രീംകോടതി ഉന്നയിച്ചു.  നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാറിന് അവസരം നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
 
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 175(2) പ്രകാരം വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ നിർദേശം നൽകിയിരുന്നോ, വിശ്വാസവോട്ട് വൈകിയത്, എം എല്‍ എമാരെ അയോഗ്യരാക്കിയത്, നിയമസഭയിലെ നടപടികൾ  തുടങ്ങിയവ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ മതിയായ കാരണങ്ങളാണോ, വോട്ട് വിഭജനം നടത്താൻ ഗവർണർക്ക് നിയമസഭാ സ്പീക്കറോട് ആവശ്യപ്പെടാമോ, നിയമസഭയുടെ അധികാരി സ്പീക്കര്‍ തന്നെയല്ലേ, ധനബിൽ പാസായില്ലെന്ന് സ്പീക്കർ പറഞ്ഞിട്ടില്ല, അങ്ങനെയെങ്കിൽ ആരാണ് അത് പാസായെന്ന് പറയുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ചോദിച്ചത്. 
 
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധി കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂറുമാറി ബി ജെ പിക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് പ്രതിസന്ധിക്ക് കാരണമായത്. അതേസമയം, ഏപ്രില്‍ 29 വരെ രാഷ്ട്രപതി ഭരണം തുടരണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക