വദതു സംസ്കൃതം ജയതു ഭാരതം

WDWD
ലോകഭാഷകളുടെ അമ്മയാണ് സംസ്കൃതം. പാശ്ചാത്യ ചരിത്ര ഗവേഷകനും ചിന്തകനും എഴുത്തുകാരനുമായ വില്‍ ഡ്യൂറന്‍റിന്‍റേതാണ് ഈ നിരീക്ഷണം.

എന്നാല്‍ ഈ ഭാഷയുടെ മഹത്വം മനസ്സിലാക്കാന്‍ ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും സംസ്കൃത നവോഥാനത്തിനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്.

1969 ല്‍ ഇന്ത്യ സംസ്കൃതദിനം ആചരിച്ചു തുടങ്ങി. ശ്രാവണ പൌര്‍ണ്ണമി ദിവസമായിരുന്നു അതിന് തെരഞ്ഞെടുത്തത്. രക്ഷാ ബന്ധന്‍ ആഘോഷിക്കുന്ന ദിവസമാണ് ശ്രാവണ പൌര്‍ണ്ണമി. അത് ഫലത്തില്‍ സംസ്കൃത ഭാഷയുടെ കൂടി രക്ഷാ ദിനമായി മാറി.

ആകാശവാണിയില്‍ സംസ്കൃത വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയതും നാടെങ്ങും സംസ്കൃത ദിനാഘോഷങ്ങള്‍ തുടങ്ങിയതും ഇക്കൊല്ലം മുതലായിരുന്നു. വാജ്‌പേയി സര്‍ക്കാര്‍ 2000-01 സംസ്കൃത വര്‍ഷമായി ആചരിച്ച് സംസ്കൃത ഭാഷയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

അക്കൊല്ലം മുതല്‍ സംസ്കൃതദിനം സംസ്കൃത വാരാചരണമായി മാറി. സംസ്കൃത ദിനത്തിന് മുമ്പും പിമ്പുമുള്ള മുമ്മൂന്ന് ദിവസങ്ങള്‍ ചേര്‍ത്താണ് വാരാചരണം നടക്കുക.


WDWD
വേദഭാഷയായ സംസ്കൃതം ഭാരതീയ സംസ്കാരത്തില്‍ രൂഢമൂലമായിരിക്കുന്നു. ഭാരത ഭാരതീ ബന്ധം മൂലം ഒട്ടേറെ പുരാണ ഇതിഹാസങ്ങളും വേദോപനിഷത്തുകളും നമുക്ക് കിട്ടി.

സംസ്കൃത ഭാഷയുടെ ചിറകിലേറി മനനം കൊണ്ടും നിരീക്ഷണം കൊണ്ടും പൂര്‍വ്വ മനീഷിമാര്‍ ആധുനിക ലോകത്തിന് പ്രാപ്തമായ അറിവുകള്‍ രണ്ടായിരമോ മൂവായിരമോ വര്‍ഷം മുമ്പ് സ്വായത്തമാക്കി.

ഭൂമിയെ അമ്മയായും അതിലെ ജീവജാലങ്ങളെ സഹജീവികളായും പര്‍വ്വതങ്ങളേയും നദികളേയും ബന്ധുക്കളായും വായു, ജലം തുടങ്ങിയ പ്രപഞ്ച ശക്തികളെ ദേവതകളായും കണ്ട് വസുധൈവ കുടുംബകം (വിശ്വകുടുംബം) എന്ന സങ്കല്‍പ്പം ഭാരതീയരില്‍ ഉറപ്പിച്ചതും ഈ ഭാഷയായിരുന്നു.

ഭാരതത്തില്‍ ഒട്ടേറെ ഭാഷകള്‍ ഉണ്ടെങ്കിലും അവയില്‍ ഉപയോഗിക്കുന്ന പകുതിയിലേറെ വാക്കുകള്‍ സംസ്കൃതമാണ്. സംസ്കൃതമാണ് എന്നറിയാത്തവിധം അവ ദേശീയ ഭാഷകളുമായി ഇഴുകിച്ചേര്‍ന്നിരിക്കുകയാണ്. തെന്നിന്ത്യയില്‍ തെലുങ്കിലും മലയാളത്തിലുമാണ് ഏറ്റവും കൂടുതല്‍ സംസ്കൃത വാക്കുകളുള്ളത്.


WDWD
ഇന്ത്യയില്‍ ഇന്ന് 13 സംസ്കൃത സര്‍വ്വകലാശാലകളും 5000 ലേറേ സംസ്കൃത വിദ്യാലയങ്ങളും ഉണ്ട്. ഇത് കൂടാതെ സ്കൂളിലും കോളേജിലും ഉപഭാഷയായോ ബിരുദത്തിനുള്ള വിഷയമായോ സംസ്കൃതം പഠിക്കാനുള്ള സൌകര്യമുണ്ട്.

ഭാരതത്തില്‍ മുന്നൂറിലേറെ വേദപാഠശാലകള്‍ ഉണ്ട്. 7 സംസ്കൃത അക്കാദമികളും സംസ്കൃതത്തിന്‍റെ പാരമ്പര്യ അറിവുകളും ശേഷിയും പ്രകടിപ്പിക്കാനായി കാശി, പുനെ, ശൃംഗേരി, ഉടുപ്പി, ബാംഗ്ലൂര്‍, തിരുപ്പതി, ചെന്നൈ എന്നിവിടങ്ങളില്‍ വാക്യാര്‍ത്ഥ സഭകള്‍ നടക്കുന്നുണ്ട്.

സംസ്കൃത ഭാരതിയാണ് ഇന്ത്യയില്‍ ഭാഷയുടെ നവോത്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇത് വിശ്വ സംസ്കൃത പ്രതിഷ്ഠാനം എന്ന പേരില്‍ അറിയപ്പെടുന്നു. 1981 ല്‍ ബാംഗ്ലൂരില്‍ സംസ്കൃത സംഭാഷണം ആന്തോളനമായി തുടങ്ങിയ സംഘടനായാണ് ഇന്ന് വളര്‍ന്ന് പന്തലിച്ച് സംസ്കൃത ഭാരതിയായി മാറിയത്.

ഭാരത ഭാരതി ബന്ധം സുദൃഢമാക്കാന്‍ സംഘടന വിജയദശമി നാളില്‍ ഭാരതി പൂജ എന്ന അക്ഷരപൂജാ ചടങ്ങ് നടത്താറുണ്ട്. കേരളത്തില്‍ ഇതിനകം 5000 ലേറേ സംസ്കൃത സംഭാഷണ ശിബിരങ്ങള്‍ നടത്തി. ദശദിന സംഭാഷണ ശിബിരങ്ങള്‍ക്കുള്ള പ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.


WDWD
സംസ്കൃത ഭാരതി ഇതിനകം 300 സംസ്കൃത പുസ്തകങ്ങള്‍ പുറത്തിറക്കി. ആയിരം അന്യഭാഷാ പുസ്തകങ്ങള്‍ ഒന്നിച്ച് സംസ്കൃതത്തില്‍ പ്രസിദ്ധീകരിക്കാനുള്ള സരസ്വതീ യോജന തുടങ്ങിക്കഴിഞ്ഞു.

സമ്സ്കൃതം തപാലിലൂടെ എന്ന പദ്ധതിയിലൂടെ അഞ്ച് ഭാഷകളിലായി അയിരക്കണക്കിന് ആളുകള്‍ സംസ്കൃതം പഠിക്കുന്നു. ഇന്ത്യയിലൊട്ടാകെ ഇന്ന് 2000 സംസ്കൃത ഗൃഹങ്ങളുണ്ട്. ഇവിടെ സംസ്കൃതം മാത്രമേ സംസാരിക്കുന്നുള്ളു.

മധ്യപ്രദേശിലെ മോഹിത് നഗര്‍ ഝരി, കര്‍ണ്ണാടകത്തിലെ ഹൊസഹള്ളി മത്തൂര്‍ എന്നിവ എല്ലാവരും സംസ്കൃതം മാത്രം സംസാരിക്കുന്ന ഗ്രാമങ്ങളായി മാറിക്കഴിഞ്ഞു.

സംസ്കൃത വാരാചരണം നടക്കുന്ന ഈ വേളയില്‍ “വദതു സംസ്കൃതം ജയതു ഭാരതം“ എന്ന് ഓരോരുത്തര്‍ക്കും ആഗ്രഹിക്കാം. ഭാരതത്തിലെ ദേശ ഭാഷാ വര്‍ണ്ണ ഭേദങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരൊറ്റമൂലിയായി സംസ്കൃതം വളര്‍ന്നുവരട്ടെ.

കടപ്പാട്: വി.ജെ.ശ്രീകുമാര്‍