മുളകുവെള്ളം കണ്ണിലൊഴിച്ചു, മൂത്രം കുടിപ്പിച്ചു, ബെല്‍റ്റ് കൊണ്ട് അടിച്ചു; യുവതിയോട് ഒരു സൈക്കോയെ പോലെ പെരുമാറി മാര്‍ട്ടിന്‍ ജോസഫ്

ചൊവ്വ, 8 ജൂണ്‍ 2021 (11:56 IST)
കൊച്ചി നഗരത്തിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങള്‍. മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്‌ളാറ്റില്‍ ഒരു വര്‍ഷത്തോളം ഒരുമിച്ച് താമസിച്ച മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടില്‍ എന്ന യുവാവാണ് കണ്ണൂര്‍ സ്വദേശിനിയെ ക്രൂരമായി മര്‍ദിച്ചത്. 
 
കഴിഞ്ഞ ലോക്ക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതാണ് കണ്ണൂര്‍ സ്വദേശിയായ യുവതി. മാര്‍ട്ടിന്‍ ജോസഫ് എന്ന യുവാവുമായി ഇവര്‍ സൗഹൃദത്തിലാകുകയും പിന്നീട് ഇരുവരും ഒന്നിച്ച് നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കുകയും ചെയ്തു. ഒരു വര്‍ഷത്തോളം ഇവര്‍ ഒന്നിച്ചാണ് താമസിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് മാര്‍ട്ടിന്‍ തന്നെ ശാരീരികമായി മര്‍ദിക്കാന്‍ തുടങ്ങിയതെന്ന് പരാതിക്കാരി പറയുന്നു. ഫ്ളാറ്റില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും തനിക്ക് സാധിച്ചില്ലെന്നും യുവതി പറഞ്ഞു
 
ഫ്ളാറ്റില്‍ പൂട്ടിയിട്ടായിരുന്നു മര്‍ദനം. അതിക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി. ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു. മൂത്രം കുടിപ്പിച്ചു. ഇതിനിടെ യുവതിയുടെ നഗ്‌നവീഡിയോയും ഇയാള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഏകദേശം 15 ദിവസത്തോളം യുവതി ഇത്തരത്തില്‍ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നതായാണ് പറയുന്നത്.
 
ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ സ്വകാര്യ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ പുറത്തുവിടുമെന്ന് മാര്‍ട്ടിന്‍ ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദനത്തിന് പുറമെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക എന്നിങ്ങനെയും യുവതിയെ പീഡിപ്പിച്ചിരുന്നു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ 22 ദിവസമാണ് ഇത്തരത്തിലുള്ള പീഡനം നേരിടേണ്ടി വന്നതെന്നു യുവതി വ്യക്തമാക്കുന്നു.
 
ഭക്ഷണം വാങ്ങുന്നതിനായി മാര്‍ട്ടിന്‍ പുറത്തുപോയ സമയത്താണ് യുവതി ഫ്‌ളാറ്റില്‍ നിന്നു രക്ഷപ്പെട്ടത്. ഒളിവില്‍ താമസിച്ചിരുന്ന യുവതിയെ വിഡിയോ പുറത്തുവിടുമെന്ന ഭീഷണിയുമായി മാര്‍ട്ടിന്‍ നിരന്തരം വിളിച്ചതോടെ പൊലീസില്‍ പരാതി നല്‍കി. യുവതിയില്‍ നിന്ന് മാര്‍ട്ടിന്‍ പണം തട്ടിയെടുത്തിട്ടുണ്ട്. മാസം 40,000 രൂപ വീതം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. 
 
പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍