ആൺസുഹൃത്തുമായി സംസാരിച്ചതിൽ ആൾക്കൂട്ട വിചാരണ, മനം നൊന്ത് ജീവനൊടുക്കി യുവതി, കണ്ണൂരിൽ 3 എസ്ഡിപിഐക്കാർ റിമാൻഡിൽ

അഭിറാം മനോഹർ

വ്യാഴം, 19 ജൂണ്‍ 2025 (13:24 IST)
പിണറായി കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനം നൊന്തെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ റിമാന്‍ഡ് ചെയ്തി. റസീന മന്‍സിലില്‍ റസീനയെയാണ്(40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എം സി മന്‍സിലില്‍ വിസി മുബഷീര്‍(28),കണിയാന്റെ വളപ്പില്‍ കെ ര്‍ ഫൈസല്‍(34), കുടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്‌നാസ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 
ആത്മഹത്യക്കുറിപ്പില്‍ നിന്ന് ലഭിച്ച സൂചനയെ തുടര്‍ന്നാണ് അറസ്റ്റ്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കായലോട് അചങ്കര പള്ളിക്ക് സമീപം  കാറിനരികെ റസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് കണ്ട് അറസ്റ്റിലായവര്‍ ഉള്‍പ്പടെയുള്ള സംഘം യുവാവിനെ കൈയ്യേറ്റം ചെയ്തിരുന്നു. അഞ്ച് മണിക്കൂര്‍ നേരം യുവാവിനെ തടഞ്ഞുവെച്ച സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. റസീനയുടെയും യുവാവിന്റെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. യുവാവിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും അറസ്റ്റിലായ പ്രതികളില്‍ നിന്നും പോലീസ് കണ്ടെത്തി. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍