മലപ്പുറം: ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഒരാൾ കൂടി കസ്റ്റഡിയിൽ. അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. കേസില്‍ യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ആരോഗ്യമേഖലയില്‍ ലോകനിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ചിലയിടത്ത് വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) പറഞ്ഞു. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവില്‍ നടക്കുന്ന ഇത്തരം ക്രൂരതകളുടെ ഇരകളാണ് ഈയിടെ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ സഹോദരിമാരെന്നും ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നോക്കിനില്‍ക്കാന്‍ പരിഷ്‌കൃത സമൂഹത്തിനാവില്ലെന്നും ഐഎംഎ പറയുന്നു.
രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും നല്‍കേണ്ട ആരോഗ്യസേവനങ്ങളില്‍ വീഴ്ച്ചവരുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി നിര്‍വചിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും എങ്കില്‍മാത്രമേ ഇത്തരം ദുരന്തങ്ങള്‍ തടയാനും അതിനുവഴിയൊരുക്കുന്ന അധമ ചിന്താഗതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും സാധിക്കൂവെന്നും ഐഎംഎ പറഞ്ഞു.
പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിനു പിന്നാലെ അസ്മ മരണപ്പെടുകയായിരുന്നു. അസ്മയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.