കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച വാളയാര്‍ പീഡനക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അയല്‍വാസികളുടെ പീഡനത്തെ തുടര്‍ന്ന് സഹോദരിമാരായ പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ വാര്‍ത്ത കേരള സമൂഹം ഞെട്ടലോടെയായിരുന്നു കേട്ടത്. കുട്ടികളുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
കേസില്‍ സിബിഐ നടത്തിയ അന്വേഷണത്തിലെ കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. കുറ്റപത്രത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണുള്ളത്. ഒരു ദേശീയ മാധ്യമമാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വിട്ടത്. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ പ്രതിയുമായി അമ്മ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഒന്നാം പ്രതിയുമായാണ് അമ്മയ്ക്ക് ലൈംഗികബന്ധമുണ്ടായിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുട്ടികള്‍ ചൂഷണത്തിരയായെന്ന കാര്യം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂത്ത മകളെ ഒന്നാം പ്രതി ലൈംഗികമായി ചൂഷണം ചെയ്യുന്ന കാര്യം അറിയാമായിരുന്നിട്ടും ഇതേ പ്രതിയുമായി അമ്മ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇളയ കുട്ടിയുടെ മുന്‍പില്‍ വെച്ചായിരുന്നു ഇത്. ഇളയപെണ്‍കുട്ടിയോട് വഴങ്ങികൊടുക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. പ്രതി മദ്യവുമായാണ് വീട്ടില്‍ വന്നിരുന്നത്. 2016 ഏപ്രിലില്‍ ഇളയ മകളെ ഒന്നാം പ്രതി ചൂഷണം ചെയ്യുന്നത് അമ്മ കണ്ടിരുന്നു. പിന്നീട് അച്ഛനും ഇതേ കാഴ്ച കണ്ടു. മൂത്ത മകളെ പീഡീപ്പിക്കുന്നതും ഇരുവര്‍ക്കും അറിയാമായിരുന്നു.
മൂത്ത മകള്‍ മരിച്ചിട്ടും ഇളയ മകളെ ചൂഷണം ചെയ്യാന്‍ ദമ്പതികള്‍ കൂട്ടുനിന്നു. പ്രതിയുടെ വീട്ടിലേക്ക് മകളെ പറഞ്ഞയച്ചു. 2017 ജനുവരി 13നായിരുന്നു വാളയാറില്‍ മൂത്ത പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 2 മാസങ്ങള്‍ക്ക് ശേഷം മാര്‍ച്ചില്‍ രണ്ടാമത്തെ പെണ്‍കുട്ടിയേയും സമാന സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോള്‍ മൂത്തകുട്ടിയ്ക്ക് 13ഉം ഇളയ പെണ്‍കുട്ടിക്ക് 9 വയസുമായിരുന്നു പ്രായം. 2019ല്‍ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടതോടെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. പെണ്‍കുട്ടിയുടെ അമ്മയേയും അച്ഛനെയും പ്രതിചേര്‍ത്താണ് സിബിഐയുടെ കുറ്റപത്രം.