വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്‌ചവച്ചു: മുഖ്യമന്ത്രി

ഞായര്‍, 15 ഒക്‌ടോബര്‍ 2017 (17:20 IST)
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബിജെപിക്കു കനത്ത തിരിച്ചടിയേറ്റു. എസ്ഡിപിഐയുടെ പ്രകടനം ശ്രദ്ധിക്കണം. അവരുടെ കരുത്തെന്നു പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വേങ്ങരയിലെ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് പ്രതീക്ഷിച്ചതു തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എല്ലാ പഞ്ചായത്തിനും എൽഡിഎഫിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപക്ഷമാണ് ശരിയെന്നു വേങ്ങരയിലെ ജനങ്ങൾ മനസിലാക്കിത്തുടങ്ങിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജയം യുഡിഎഫിന്റെ ജനകീയ അടിത്തറയുടെ തെളിവാണ്. വേങ്ങര ചുവക്കുമെന്ന പറഞ്ഞ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് വേങ്ങരയിലെ യുഡിഎഫ് വിജയം. പികെ കുഞ്ഞാലിക്കുട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചത് അദ്ദേഹത്തിന്‍റെ വ്യക്തി ബന്ധങ്ങൾക്കൊണ്ടാണ്. കെഎൻഎ ഖാദറിന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍