സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്; പാറശാല സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 ഒക്‌ടോബര്‍ 2025 (09:16 IST)
സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചത് 10 പേര്‍ക്ക്. തിരുവനന്തപുരം പാറശാല സ്വദേശിയായ 38 കാരനാണ് രോഗം പുതിയതായി സ്ഥിരീകരിച്ചത്. ക്യാന്‍സര്‍ ബാധിതന്‍ കൂടിയായ യുവാവ് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് രോഗബാധ കണ്ടെത്തിയത്.
 
അതേസമയം ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. നിലവില്‍ തിരുവനന്തപുരത്ത് നാലു പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളത്. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്ക് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേരുടെ മരണവും സ്വീകരിച്ചു. മരിച്ചവരില്‍ പകുതിയിലേറെപ്പേര്‍ക്കും ഇതര രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വിശദീകരിച്ചു. വൃക്ക, കരള്‍ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതില്‍ കൂടുതല്‍. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതു സ്ഥിതി വഷളാക്കി.
 
രോഗം ബാധിക്കുന്ന പകുതിയിലധികം പേര്‍ക്കും പനി ലക്ഷണം കാണിക്കുന്നില്ല. അതിനാല്‍ പ്രാഥമിക പരിശോധനയില്‍ രോഗബാധിതരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. ഇതാണ് പല കേസുകളിലും മരണത്തിലേക്ക് നയിച്ചത്. ഈ രോഗം ബാധിച്ചവരെ ചികിത്സിച്ചു പരിചയമുള്ളവര്‍ക്കു മാത്രമേ പെട്ടെന്നു രോഗം തിരിച്ചറിയാനും പരിശോധനയ്ക്കു നിര്‍ദേശിക്കാനും സാധിക്കുന്നുള്ളൂ. അതിനാല്‍ രോഗ നിരീക്ഷണത്തിനു ഡോക്ടര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍