ശംഖുമുഖത്ത് രൂക്ഷമായ കടല്‍ ക്ഷോഭം: നൂറുമീറ്റര്‍ പ്രദേശത്ത് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല

ശ്രീനു എസ്

വെള്ളി, 6 നവം‌ബര്‍ 2020 (08:33 IST)
രൂക്ഷമായ കടല്‍ ക്ഷോഭത്തെത്തുടര്‍ന്ന് അപകടാവസ്ഥയിലായ ശംഖുമുഖം കടപ്പുറത്ത് സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. വേലിയേറ്റ മേഖലയില്‍നിന്നുള്ള 100 മീറ്റര്‍ പ്രദേശത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. ഈ ഭാഗം ബാരിക്കേഡ് ഉപയോഗിച്ച് അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.
 
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ബീച്ചുകള്‍ നവംബര്‍ ഒന്നു മുതല്‍ സഞ്ചാരികള്‍ക്കു തുറന്നു കൊടുത്തിരുന്നു. ഇതോടെ നിരവധി ആളുകളാണ് ശംഖുമുഖത്ത് ദിവസവും എത്തുന്നത്. കഴിഞ്ഞ മഴക്കാലത്തുണ്ടായ രൂക്ഷമായ കടല്‍ ക്ഷോഭത്തില്‍ തീരത്തെ നടപ്പാതകളും തീരവും തകര്‍ന്നിരുന്നു. ബെഞ്ചുകള്‍ അടക്കമുള്ളവയും അപകടാവസ്ഥയിലാണ്. സന്ദര്‍ശകര്‍ ഈ ഭാഗത്തേക്ക് എത്തുന്നത് അപകടമുണ്ടാക്കുമെന്നതു മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും കളക്ടര്‍ പറഞ്ഞു.
 
നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന മേഖലയില്‍ ഫുഡ് കോര്‍ട്ട്, മത്സ്യ വില്‍പ്പന, മറ്റു കടകള്‍ എന്നിവയും പ്രവര്‍ത്തിപ്പിക്കരുത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍