ബിജെപിക്ക് തിരിച്ചടി, യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം കേന്ദ്രം തള്ളി - അറിയില്ലെന്ന് ശ്രീധരന്‍ പിള്ള

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (16:11 IST)
ശബരിമല ദർശനത്തിനെത്തിയ മുൻ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്‌ണനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ എസ്‍പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം നൽകിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പരാതി തള്ളിയതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. സംഭവം നടന്ന് ഒമ്പത് മാസത്തിന് ശേഷം വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് യതീഷ് ചന്ദ്രക്കെതിരായ കേസ് തള്ളിയ കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞത്.

അതേസമയം പരാതി തള്ളിയതിനെക്കുറിച്ച് അറിയില്ലെന്നും അന്വേഷിച്ചിട്ട് പ്രതികരിക്കാമെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും പ്രതികരിച്ചു.

ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തന്റെ സ്വകാര്യവാഹനം നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടണമെന്നാവശ്യപ്പെട്ട് പൊലീസുമായുണ്ടായ വാക് തര്‍ക്കമാണ് പരാതിക്ക് അടിസ്ഥാനം. എല്ലാ വാഹനങ്ങളും കടത്തിവിടാനാവില്ലെന്ന് പറഞ്ഞതോടെ, ബിജെപി നേതാക്കള്‍ യതീഷ് ചന്ദ്രയ്ക്കെതിരെ തിരിഞ്ഞു.

കേന്ദ്രമന്ത്രി എന്ന നിലയില്‍ അതൊരു ഔദ്യോഗിക ഉത്തരവായി നല്‍കിയാല്‍ എല്ലാ വാഹനങ്ങളും കടത്തിവിടാമെന്ന് പൊലീസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. താന്‍ മന്ത്രിയായല്ല ഇവിടെ വന്നിരിക്കുന്നതെന്നും അതിനാല്‍ ഉത്തരവ് നല്‍കാന്‍‌ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

സംഭവം നാണക്കേടായി എടുത്ത ബിജെപി സംസ്ഥാന നേതൃത്വം യതീഷ് ചന്ദ്രക്കെതിരെ കടുത്ത പരാമര്‍ശങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഒപ്പം നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതിയും നൽകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍