ആശങ്ക പകര്‍ന്ന് ഇടുക്കി; ഏതു സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് സര്‍ക്കാര്‍ - ജലനിരപ്പ് 2403 അടിയാകാന്‍ കാത്തിരിക്കില്ലെന്ന് റവന്യൂ മന്ത്രി

ചൊവ്വ, 31 ജൂലൈ 2018 (14:25 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഏതു സാഹചര്യത്തെയും നേരിടാൻ സര്‍ക്കാര്‍ തയാറാണ്. എല്ലാവിധ  മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ആളുകളെ പേടിപ്പിക്കുന്ന രീതിയുണ്ടാകരുത്. ജനങ്ങൾ ജാഗ്രത പാലിക്കുകയും സഹകരിക്കുകയും ചെയ്യണം. അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ആഘാതം കുറയ്ക്കാന്‍ പരമാവധി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധികാര കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശങ്ങൾ മാധ്യമങ്ങൾ തൽസമയം അറിയിക്കണം. ജനങ്ങൾ അധികൃതരുമായി ഭയമില്ലാതെ സഹകരിക്കണം. ജനങ്ങളുടെ ജീവനാണ് സർക്കാരിനു വലുതെന്നും മന്ത്രി പറഞ്ഞു. ജലനിരപ്പ് 2399 അടിയായാൽ മാത്രമെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ജലനിരപ്പ് 2403 അടിയാകാന്‍ കാത്തിരിക്കില്ല. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. വെള്ളം രാത്രി തുറന്നുവിടില്ലെന്നും പകല്‍ മാത്രമേ തുറന്നുവിടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍