ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് റവന്യു സംഘം; ഇടുക്കി ശാന്തന്‍പാറയിലെ അനധികൃത റോഡ് നിര്‍മ്മാണം തടഞ്ഞു

ചൊവ്വ, 25 ഏപ്രില്‍ 2017 (16:22 IST)
ഇടുക്കിയില്‍ റവന്യു സംഘം വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു. ശാന്തന്‍പാറയിലെ ഏലപ്പാട്ട ഭൂമിയില്‍ അനധികൃതമായി നടന്നുകൊണ്ടിരുന്ന റോഡ് നിര്‍മ്മാണം റവന്യു വകുപ്പ് തടയുകയും മണ്ണുമാന്തിയും ലോറിയും പിടിച്ചെടുക്കുകയും ചെയ്തു. ഒന്നര കിലോമീറ്ററിലധികം വഴിവെട്ടിയെടുത്തതിനാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം നടപടി സ്വീകരിച്ചത്.  
 
എഡിഎമ്മിന്റെ അനുമതിയുണ്ടെന്ന് കാണിച്ച് വെടിമരുന്ന് ഉപയോഗിച്ച് പാറപൊട്ടിച്ചായിരുന്നു റോഡിന്റെ നിര്‍മാണം. എന്നാല്‍ ചെറിയ വഴിവെട്ടാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി. 
 
പാപ്പാത്തിച്ചോലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കുരിശുപൊളിച്ചു മാറ്റിയതിന് മുഖ്യമന്ത്രി റവന്യു ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫ് യോഗത്തിലും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ എന്തുതന്നെ സംഭവിച്ചാലും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രിയും സിപിഐയും വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക