‘ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണത്തിനും തയാര്‍’

വെള്ളി, 29 ഓഗസ്റ്റ് 2014 (10:41 IST)
ടൈറ്റാനിയം അഴിമതി കേസില്‍ ഏത് അന്വേഷണത്തിനും തയാറാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കോടതി ഉത്തരവ് എന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ല. വിജിലന്‍സ് വകുപ്പ് ഒഴിയില്ല. തനിക്കെതിരേയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും രമേശ് വ്യക്തമാ‍ക്കി.
 
താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതിന് കൃത്യം 41 ദിവസം മുമ്പാണ് ടൈറ്റാനിയം ഇടപാടിന് കരാര്‍ ആയത്. ഇതില്‍ താന്‍ എങ്ങനെ പ്രതിയാകുമെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 
ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസ് തള്ളണമെന്ന വിജിലന്‍സിന്റെ അപേക്ഷ തള്ളിക്കൊണ്ട് കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നലെയാണ് ഉത്തരവിട്ടത്.
 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം പന്ത്രണ്ട് പേര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ട്. നാലു മാസത്തിനുള്ളില്‍ ഇവര്‍ക്കെതിരേ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,​ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവരെയും കേസില്‍ പ്രതികളാക്കാന്‍ നിര്‍ദ്ദേശിച്ചു.
 
ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,​ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ വിജിലന്‍സ് ഇരുവര്‍ക്കും അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
 
256 കോടി രൂപ മുടക്കി മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങളില്‍ അഴിമതി നടന്നുവെന്നാണ് ഹര്‍ജി. എന്നാല്‍ 80 കോടിയുടെ നഷ്ടം മാത്രമെ ഉണ്ടായിട്ടുള്ളു എന്നും ഇത് ഉപകരണങ്ങള്‍ വിറ്റ് നികത്താവുന്നതേയുള്ളൂ എന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.

വെബ്ദുനിയ വായിക്കുക