ടിപി വധവുമായി ബന്ധപ്പെട്ട് ഒരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ല, യുഡിഎഫിനെ ദുർബലമാക്കി ബിജെപിയെ വളർത്താനുള്ള ശ്രമം നടക്കുന്നു: മറുപടിയുമായി ചെന്നിത്തല രംഗത്ത്

ശനി, 14 ഒക്‌ടോബര്‍ 2017 (14:37 IST)
ടിപി ചന്ദ്രശേഖരൻ കൊലക്കേസ് അന്വേഷണം ഒത്തുതീർപ്പാക്കിയെന്ന വിടി ബൽറാം എംഎൽഎയുടെ ആരോപണത്തെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടിപി വധവുമായി ബന്ധപ്പെട്ട കേസിൽ ഒരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ല. അന്വേഷണം ഫലപ്രദമായിരുന്നെന്നും ആരോപണത്തെക്കുറിച്ച് ബൽറാമിനോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ യുഡിഎഫിനെ ദുർബലമാക്കി ബിജെപിയെ വളർത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സോളർ വിവാദത്തിലെ സർക്കാർ നടപടി ബിജെപിയെ സഹായിക്കാനാണ്. സിപിഎം - ബിജെപി അവിഹിത ബന്ധം വ്യക്തമാണ്. അമിത് ഷാ വന്നപ്പോൾ പയ്യന്നൂരിൽ റോഡ് നന്നാക്കിക്കൊടുത്തു. സ്കൂളുകൾക്ക് അവധി കൊടുത്തുവെന്നും ചെന്നിത്തല വ്യക്തമാക്കി.

ചന്ദ്രശേഖരൻ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരാവണ്ണം അന്വേഷിച്ച് മുന്നോട്ട് കൊണ്ടു പോവാതെ ഒത്തുതീർപ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാർ കേസിൽ യുഡിഎഫ് ഇപ്പോൾ നേരിടുന്ന ആരോപണങ്ങളെന്ന് ബൽറാം തന്റെ ഫേസ്‌ബുക്കില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് ചെന്നിത്തല ഇപ്പോള്‍ നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍