ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ സമരം ചെയ്യുമെന്ന് അമ്മ മഹിജ. തന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെയല്ല, കേരളത്തിലെ പൊലീസിനെതിരെയാണെന്നും മഹിജ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ബന്ധുക്കള്‍ക്കൊപ്പം നിരാഹാരം ആരംഭിച്ചിരിക്കുകയാണ് മഹിജയും ജിഷ്ണുവിന്റെ അമ്മാവനും.
അതേസമയം പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൊലീസ് ആരെയും മര്‍ദിക്കുകയോ തളളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈ സമയം ശ്രീജിത്തിന്റെ കാലില്‍ മഹിജ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് മറ്റൊരുസ്ത്രീയും വീണു. ഇങ്ങനെയാണ് റിപ്പോർട്ടിൽ പറയുന്നത്.