സമരം പൊളിയുമെന്ന് വ്യക്തമായതോടെ വീണ്ടും ചര്‍ച്ച; ബസുടമകള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും - പലയിടത്തും സര്‍വീസ് ആരംഭിച്ചു

ചൊവ്വ, 20 ഫെബ്രുവരി 2018 (07:24 IST)
സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലാണ് ചർച്ച.

ബസുടമകൾക്ക് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സമരം നേരിടാൻ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുകയാണ്. ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണർ കെ പത്മകുമാർ തിങ്കളാഴ്‌ച വ്യക്തമാക്കിയിരുന്നു.

പെർമിറ്റ് നിബന്ധന പാലിക്കാത്തത്തിന് കാരണം വിശദമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, സമരം തുടരുന്ന കാര്യത്തില്‍ അതൃപ്‌തിയുള്ള ഒരു വിഭാഗം ബസുടമകള്‍ സര്‍വ്വീസ് ആരംഭിച്ചു. കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൊടുപുഴ എന്നിവടങ്ങില്‍ ചില സ്വകാര്യ ബസുകൾ ഇന്നലെ സർവീസ് നടത്തി.

കോട്ടയത്ത് സമരം ശക്തമായി തുടരുകയാണെങ്കിലും നാല് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. തൊടുപുഴ - അടിമാലി - രാജക്കാട് സർവീസ് നടത്തുന്ന ചന്ദ്ര എന്ന ബസ് സർവീസ് ആരംഭിച്ചെങ്കിലും ഒരു വിഭാഗം ബസുടമകളും ജീവനക്കാരും ബസ് തടഞ്ഞു.

സമരം തുടരുന്നതോടെ കെഎസ്ആര്‍ടിസി വന്‍ സാമ്പത്തില ലാഭമാണ് സ്വന്തമാക്കുന്നത്. മിക്ക ഡിപ്പോകളിലും റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. കൂടാതെ, സമാന്തര സര്‍വീസുകളും നിരത്തിലുണ്ട്. ഈ സാഹചര്യത്തില്‍ സമരം തുടര്‍ന്നാല്‍ നഷ്‌ടം മാത്രമെ സംഭവിക്കുകയുള്ളൂ എന്ന നിലപാടിലാണ് ഒരു വിഭാഗം ബസുടമകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍