കുറ്റവാളികളെ പിടിക്കാന്‍ അസമയത്ത് വീടുകളില്‍ ചെന്ന് വാതില്‍ മുട്ടുന്ന പരിപാടി പോലീസ് നിര്‍ത്തണം: ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 24 ജൂണ്‍ 2025 (12:15 IST)
കുറ്റവാളികളെ പിടിക്കാന്‍ ആ സമയത്ത് വീടുകളില്‍ ചെന്ന് വാതില്‍ മുട്ടുന്ന പരിപാടി പോലീസ് നിര്‍ത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കുറ്റവാളികള്‍ വീട്ടിലുണ്ടോയെന്ന് അന്വേഷിക്കുന്ന പതിവ് പോലീസിനുണ്ട്. ഇതിനായി പോലീസുകാര്‍ അസമയത്ത് വീടിന്റെ വാതിലില്‍ മുട്ടുന്നതും കടന്നുകയറുന്നതും പതിവാണ്. കൊച്ചി മുണ്ടംവേലി സ്വദേശിയുടെ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ മൂന്നിന് അര്‍ദ്ധരാത്രി ഒന്നരയ്ക്ക് പോലീസ് സംഘം ഹര്‍ജിക്കാരന്റെ വീട്ടിലെത്തിയിരുന്നു.
 
വാതില്‍ തുറക്കാന്‍ പറഞ്ഞിട്ട് തുറന്നില്ലെന്നും അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് ഹര്‍ജിക്കാരനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതി സമീപിച്ചു. പോക്‌സോ കേസില്‍ കുറ്റവിമുക്തനായ ആളാണ് ഹര്‍ജിക്കാരന്‍. തനിക്കെതിരെ വ്യാജ പോക്‌സോ കേസ് എടുത്തെന്ന പേരില്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
 
പിന്നാലെയാണ് നിരീക്ഷണത്തിനെന്ന പേരില്‍ അസമയത്ത് വീട്ടില്‍ കയറി പരിശോധന ഹൈക്കോടതി വിലക്കിയത്. ഓരോരുത്തര്‍ക്കും അവരവരുടെ വീട് പ്രധാനപ്പെട്ടതാണ്. അതിന്റെ പവിത്രത ഇത്തരം പ്രവര്‍ത്തികളിലൂടെ കളങ്കപ്പെടുത്തരുത്. വീട്ടില്‍ ചെന്ന് അര്‍ദ്ധരാത്രിയില്‍ മുട്ടുന്നതും ഇറങ്ങി വരാന്‍ പറയുന്നതും നിയമപരമായ നിര്‍ദ്ദേശം അല്ലെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍