ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

നിഹാരിക കെ.എസ്

വെള്ളി, 6 ജൂണ്‍ 2025 (10:51 IST)
ആൻഡ്രിയ ജെറിമിയ കേന്ദ്രകഥാപാത്രമായ മാനുഷി എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ഹൈക്കോടതി. വെട്രിമാരൻ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയാണ് മദ്രാസ് ഹൈക്കോടതി രംഗത്ത് വന്നിരിക്കുന്നത്. 
 
സിനിമ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പരിധിയില്‍പെടുന്നതാണെന്നും റിലീസിന് മുമ്പ് വെട്ടിമാറ്റേണ്ട ആക്ഷേപകരമായ രംഗങ്ങള്‍, ദൃശ്യങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവയെ കുറിച്ച് വ്യക്തമാക്കാതെ എങ്ങനെ സര്‍ട്ടിഫിക്കേഷന്‍ നിഷേധിക്കാനാവും എന്ന് കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചു. സിനിമ അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന അവകാശത്തിന് കീഴില്‍പ്പെടുന്നതാണെന്നും അതിലെ ആക്ഷേപകരമായ ഭാഗങ്ങള്‍ വ്യക്തമാക്കാതെ സിനിമയ്ക്ക് സര്‍ട്ടിഫിക്കേഷന്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.  
 
ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത് അഞ്ച് കാരണങ്ങള്‍ കൊണ്ടാണ് എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. സിനിമ സംസ്ഥാനത്തിന്റെ ഐക്യം തകര്‍ക്കും, അവഹേളനപരമായ രംഗങ്ങളുണ്ട്, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നു, രാജ്യത്തെ വടക്ക്, തെക്ക് എന്ന വിഭജനത്തിലേക്ക് നയിക്കുന്നു, രാജ്യതാത്പര്യത്തിനെതിരായ വികാരമുണ്ടാക്കുന്നു എന്നിവയാണ് അത്.
 
വെട്രിമാരന്റെ ഗ്രാസ്റൂട്ട് ഫിലിം കമ്പനിയാണ് മാനുഷി നിര്‍മ്മിച്ചത്. ആന്‍ഡ്രിയ നായികയായ ചിത്രത്തില്‍ നാസര്‍, ഹക്കിം ഷാ, ബാലാജി ശക്തിവേല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇളയരാജയാണ് സംഗീതം. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ജൂണ്‍ 11ന് അകം കോടതി പ്രതികരണവും ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍