ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി; കോളജില്‍ പഠിപ്പിക്കാന്‍ പോയത് അന്വേഷിക്കണമെന്ന് ആവശ്യം

വ്യാഴം, 12 ജനുവരി 2017 (14:06 IST)
സംസ്ഥാന വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസിനെതിരെ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയത് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൂടാതെ, സോളാര്‍ പാനല്‍ വാങ്ങിയതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്‌ടമുണ്ടായെന്ന ആക്ഷേപവും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
 
ഈ മാസം 19ന് ഹര്‍ജി പരിഗണിക്കും. ജേക്കബ് തോമസ് ഡയറക്‌ടര്‍ ആയിരിക്കെ 14 തുറമുഖ ഓഫീസുകളില്‍ സോളാര്‍പാനലുകള്‍  സ്ഥാപിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം സര്‍ക്കാരിന് ഉണ്ടെന്നായിരുന്നു ധനകാര്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇത് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
 
പതിനാലു ഓഫീസുകളിലും പ്രവര്‍ത്തനക്ഷമമല്ലാത്ത സോളാര്‍ പാനലുകളാണ് സ്ഥാപിച്ചതെന്ന് ആയിരുന്നു ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത്. 2.18 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതി 5.94 കോടി രൂപ ചിലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. പദ്ധതി വിജയകരമായി നടപ്പാക്കുന്നതില്‍ ജേക്കബ് തോമസിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക