കുട്ടിക‌ൾക്ക് കേൾക്കാവുന്നത്, കേ‌ൾക്കാൻ പാടില്ലാത്തത് എന്ന് വാർത്തയെ വേർതിരിക്കേണ്ട കാലമായിരിക്കുന്നു: മുഖ്യ‌മന്ത്രി

ബുധന്‍, 29 മാര്‍ച്ച് 2017 (13:19 IST)
കഴുത്തറപ്പന്‍ മത്സരങ്ങള്‍ നടക്കുന്ന കാലത്ത് മാധ്യമപ്രവര്‍ത്തനത്തിലെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെട്ടു പോകുന്നുവെന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈംഗിക ചുവയുള്ള ഫോൺ സംഭാഷണം പുറത്തുവന്നതോടെ ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം രാ‌ജിവെച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
എന്തും വാര്‍ത്തയാകുന്ന കാലമാണിത്. കുട്ടികള്‍ക്ക് കേള്‍ക്കാവുന്നത്, കേള്‍ക്കാന്‍ പാടില്ലാത്തത് എന്ന് വേര്‍തിരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നുതെന്നും പിണറായി വിജയന്‍ പറഞ്ഞു. കൊല്ലത്ത് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 
 
അതേസമയം, എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച വിവാദ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചു. ജസ്റ്റിസ് പി എ ആന്റണിയ്ക്കാണ് അന്വേഷണച്ചുമതല. മൂന്ന് മാസത്തിനുള്ളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രിസഭാ തീരുമാനം.

വെബ്ദുനിയ വായിക്കുക