‘മോദി കേരളത്തെ അവഗണിക്കുന്നു, പ്രധാനമന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല’; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ശനി, 23 ജൂണ്‍ 2018 (14:47 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി കേരളത്തെ അവഗണിക്കുകയാണ്. കേരളത്തോട് മാത്രമാണ് കേന്ദ്രത്തിന് ഇത്രയും വിവേചനം. സംസ്ഥാനത്തിന്റെ വികസന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പലതവണ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുന്നില്ല. ഫെഡറൽ സംവിധാനങ്ങളെ മാനിക്കാൻ കേന്ദ്രം തയ്യാറാകണം. സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇത് നാടിന്റെ വളർച്ചയ്ക്ക് തടസം നിൽക്കുകയാണെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പിണറായി ആരോപിച്ചു.

പ്രധാനമന്ത്രിയെ കാണുന്നതിനു പലവട്ടം ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിർദേശിച്ചത്. ഇത്തരം നടപടികൾ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. ഇതു സംസ്ഥാനത്തോടുള്ള നിഷേധമാണ്. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ് വേണ്ടതെന്നും പിണറായി പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിച്ചു. പദ്ധതി ഈ സെപ്‌തംബറോടെ പൂര്‍ത്തിയാകും. ഇക്കാര്യത്തില്‍ സുരേഷ് പ്രഭു പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം 2020ഓടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍