ചത്ത പന്നികള്‍ക്കു പിന്നാലെ പോകുന്നത് എന്തിനാണ്; വനംവകുപ്പിനോടു മുഖ്യമന്ത്രി

രേണുക വേണു

ബുധന്‍, 21 മെയ് 2025 (18:18 IST)
വന്യജീവികള്‍ പെരുകുന്നത് പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യജീവി അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ നിലവിലെ നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
' വന്യജീവികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. അവയുടെ എണ്ണം പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആഗോള തലത്തില്‍ വന്യജീവികളുടെ എണ്ണം പ്രതിരോധിക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ നമ്മുടെ നിയമങ്ങള്‍ അത്തരത്തിലുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കുന്നില്ല,' പിണറായി പറഞ്ഞു. 
 
' വന്യമൃഗങ്ങളെ കൊല്ലുന്ന കാര്യം ആലോചിക്കണം. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ കാട്ടുപന്നി ഭീഷണി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലായിടത്തും കാട്ടുപന്നികള്‍ ഉണ്ട്. വനപ്രദേശങ്ങള്‍ ഇല്ലാത്ത ആലപ്പുഴയില്‍ പോലും കാട്ടുപന്നികള്‍ തങ്ങളുടെ കൃഷി നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. കാട്ടുപന്നികളെ കൊല്ലാന്‍ ഉത്തരവിടാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചത്ത പന്നികള്‍ക്കു പിന്നാലെ പോകേണ്ട ആവശ്യമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നമുക്ക് നിയമം ആവശ്യമാണ്. ഇപ്പോള്‍ ഉള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് നമ്മള്‍ കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്,' പിണറായി വിജയന്‍ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍