യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 18 മെയ് 2024 (19:22 IST)
മലപ്പുറം :  അബോധാവസ്ഥയില്‍ കണ്ടെത്തി എന്ന നിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിലായി. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
 
 മലപ്പുറം പൊന്ന്യാ കുര്‍ശിയിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ മുഹമ്മദ് ബിന്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇയാളുടെ മരണം ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കാണ് കാരണമെന്ന് കണ്ടെത്തി. സുഹൃത്തുക്കളായിരുന്നു ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയില്‍ എത്തിച്ചത്.
 പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്.
 
 സംഭവത്തില്‍ ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ മുള്ളന്‍മടക്കല്‍ ഹാരിസ്, മടത്തൊടി ന‍ജീബുദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  സുഹൃത്തുക്കളുടെ പരിചയക്കാരനെ ബിന്‍ഷാദ് അക്രമിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

Next Article