മഴക്കെടുതിയിൽ 4 മരണം, വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി, 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

അഭിറാം മനോഹർ

ചൊവ്വ, 28 മെയ് 2024 (13:51 IST)
Rain, Kerala
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകള്‍ പുതുക്കി. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കാസര്‍കോടും കണ്ണൂരുമൊഴിക മറ്റ് 11 ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
 
 കനത്ത മഴയില്‍ ഇന്ന് മാത്രം 4 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്തെ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദാണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. എറണാകുളം വെങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസാണ് മരിച്ചത്.
 
 കനത്ത മഴയെ തുടര്‍ന്ന് കൊല്ലത്തും തിരുവനന്തപുരത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. കൊല്ലത്ത് കാവനാട്,പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.  കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉള്‍പ്രദേശങ്ങളിലും മഴ കനത്തു. വര്‍ക്കല പാപനാശത്ത് കുന്നിടിഞ്ഞു. കനത്ത മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവര്‍ഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി റവന്യൂ മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍