മാര്‍ത്തോമാ മെത്രാപോലീത്ത ഡോ.ജോസഫ് മാര്‍ത്തോമാ കാലം ചെയ്തു

എ കെ ജെ അയ്യര്‍

ഞായര്‍, 18 ഒക്‌ടോബര്‍ 2020 (12:22 IST)
തിരുവല്ല മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായ മാര്‍ത്തോമാ മെത്രാപോലീത്ത ഡോ.ജോസഫ് മാര്‍ത്തോമാ (89) കാലം ചെയ്തു. ഇന്ന് വെളുപ്പിന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. സഭയുടെ 21ാമത് മെത്രാപ്പോലീത്തയായിരുന്ന അദ്ദേഹം ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായിരുന്നതിനാല്‍ 2017 ഒക്ടോബര്‍ 12ന് ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപൊലീത്തയുടെ നേതൃത്വത്തില്‍ തൈലാഭിഷേക തൈലാഭിഷേക ശുശൂഷ നല്‍കിയിരുന്നു.  
 
സഭയുടെ മെത്രാപ്പോലീത്തയായി അദ്ദേഹം 2007 ഒക്ടോബര്‍ രണ്ടിനായിരുന്നു സ്ഥാനമേറ്റത്.1931 ജൂണ്‍ 27 ന് മലങ്കര സഭയുടെ നവീകരണത്തിന് തുടക്കം കുറിച്ച അബ്രഹാം മല്പാന്‍ കുടുംബത്തിലെ അംഗമായ മാരാമണ്‍ പാലക്കുന്നത് തറവാട്ടില്‍ ലൂക്കോസ് - മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ജോസഫ് എന്നായിരുന്നു ആദ്യനാമം. യൂണിയന്‍ ക്രിസ്ത്യന്‍  കോളേജ്, ആലുവയിലെ പഠന ശേഷം ബംഗലൂരു യുണൈറ്റഡ് തിയോളജി കോളേജില്‍ ബി.ഡി പഠനം നടത്തി.
 
അദ്ദേഹത്തിന് 1957 ഒക്ടോബര്‍ 18 ന് കശീശ പട്ടം ലഭിച്ചു. 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍ ഐറേനിയോസ് എന്ന നാമത്തില്‍ എപ്പിസ്‌കോപ്പയായി. പിന്നീട് 1999 മാര്‍ച്ച് 15-ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ മെത്രാപ്പോലീത്തയായി. തുടര്‍ന്ന് അടുത്ത സ്ഥാനമായ സഫ്രഗന്‍ മെത്രാപോലീത്തയായി മാര്‍ ഐറെനിയോസ് ഉയര്‍ത്തപ്പെട്ടു.
 
എന്നാല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്തം ശാരീരിക അവശതകള്‍ കാരണം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോള്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത ആയിരുന്ന ജോസഫ് മാര്‍ ഐറേനിയോസിനെ ജോസഫ് മാര്‍ത്തോമാ എന്ന അഭിനാമത്തില്‍ മാര്‍ത്തോമ്മാ ഇരുപത്തൊന്നാമനായി വാഴിക്കുകയും ചെയ്തു.
 
പതിമൂന്നു വര്ഷങ്ങളായി മാര്‍ത്തോമാ സഭയുടെ മെത്രാപ്പോലീത്തയായിരുന്നു ഇദ്ദേഹം കബറടക്കം തിങ്കളാഴ്ച മൂന്നു മണിക്ക്. തിങ്കളാഴ്ച  ഉച്ചയ്ക്ക് രണ്ട് മണി വരെ അലക്സാണ്ടര്‍ മാര്‍ത്തോമാ സ്മാരക ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍