മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി

വെള്ളി, 15 ഡിസം‌ബര്‍ 2023 (18:22 IST)
കൊല്ലം: ആറു വയസുള്ള സ്വന്തം മകൾ നക്ഷത്രയെ മഴു കൊണ്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് എന്ന 38 കാരൻ ജീവനൊടുക്കി. വിചാരണയ്ക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് ട്രെയിനിൽ പോകവേ പൊലീസുകാരെ തള്ളിമാറ്റി ട്രാക്കിലേക്ക് ചാടി ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50 നു ശാശ്താംകോട്ട റയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു മെമു ട്രെയിനിൽ നിന്ന് ചാടിയത്.
 
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ വീടിന്റെ ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കവെയാണ് ഒരു സർപ്രൈസ് കാട്ടാമെന്നു പറഞ്ഞ ശേഷം ചരിച്ചുകിടത്തിയ മകളെ മഴു ഉപയോഗിച്ച് ശ്രീ മഹേഷ് കൊലപ്പെടുത്തിയത്. ഈ സമയം അവിടെയെത്തിയ ശ്രീമഹേഷിന്റെ മാതാവ് സുനന്ദയെയും ഇയാൾ ആക്രമിച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു.
 
വിവരം അറിഞ്ഞെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ കീഴ്‌പ്പെടുത്തി പിടികൂടിയത്. ഒരു വനിതാ കോൺസ്റ്റബിളുമായുള്ള ഇയാളുടെ പുനർവിവാഹം മുടങ്ങിയിരുന്നു. ഇതിന്റെ നിരാശയിൽ ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാളെ കസ്റ്റഡിയിൽ വച്ചിരുന്ന സമയത്ത് ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സയിലൂടെ രക്ഷപ്പെട്ടിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍