വിദ്വേഷ പ്രസ്താവനകള്‍ തുടരുന്നു; മലബാർ ലഹള കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയെന്ന് ബിജെപി

തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (14:19 IST)
1921ലെ മലബാര്‍ ലഹള കേരളത്തിലെ ആദ്യത്തെ ജിഹാദി കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കുന്നതു ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കിയത്. സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. ഈ സമയം നാട്ടിലെ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടുവെന്നും കുമ്മനം വ്യക്തമാക്കി.

മലബാര്‍ ലഹളയുടെ പേരില്‍ ആര്‍ക്കെങ്കിലും പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടത്. ഇഎംഎസിന്റെ കുടുംബം ഉള്‍പ്പടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാൻ ചരിത്രകാരൻമാരും സർക്കാരും തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജനരക്ഷാ യാത്രയ്ക്കിടെ ചേകന്നൂർ മൗലവിയുടെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍