ചെന്നിത്തലയ്ക്ക് പിണറായിയുടെ ഉറപ്പ്, ‘ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ട് വരുന്നവരെ കര്‍ക്കശമായി നേരിടും’

വെള്ളി, 6 ഒക്‌ടോബര്‍ 2017 (16:11 IST)
കേരളത്തിലെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ട് വരുന്നവരെ കര്‍ക്കശമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പ്. ബിജെപിയുടെ "യാത്ര" പരാജയമാണ് എന്ന ചെന്നിത്തലയുടെ നിഗമനത്തോട് യോജിക്കുന്നതായും പിണറായി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
 
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ:
 
പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ബിജെപിയുടെ ജാഥയെ കുറിച്ചുള്ള പ്രതികരണത്തില്‍ ഒരു ആശങ്ക പങ്കു വെച്ചതായി കണ്ടു. "ജനജീവിതം സ്തംഭിപ്പിച്ചാണ് ഇടതുപക്ഷ സര്‍ക്കാര്‍ അമിത്ഷായ്ക്ക് വഴിയൊരുക്കിയത്" എന്ന് അദ്ദേഹം പറയുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നത് പോലെയോ നേതാക്കളെ അറസ്റ്റു ചെയ്തോ അനുമതി നിഷേധിച്ചോ സുരക്ഷാ നല്‍കാതെയോ എന്ത് കൊണ്ട് കേരളത്തില്‍ ബിജെപിയുടെ "ജനരക്ഷാ യാത്ര" യെ നേരിട്ടില്ല എന്നതാണ് അദ്ദേഹത്തിന്‍റെ ആശങ്ക.
 
ശരിയാണ് പ്രിയ സുഹൃത്ത് രമേശ്, ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമര്‍ശന ശബ്ദവും തടയാന്‍ ജനാധിപധ്യ വിരുദ്ധമായ പല രീതികളും, നിരോധനാജ്ഞയും വിലക്കും ഇന്റര്‍നെറ്റു ബ്ലോക്ക് ചെയ്യലുമുള്‍പ്പെടെ തെറ്റായ പല നടപടികളും ഉണ്ടാകുന്നത് നാം കാണുന്നുണ്ട്. അത് കേരളത്തില്‍ സംഭവിക്കുന്നില്ല. ഇവിടെയാണ്, കേരളവും കേരള സര്‍ക്കാരും അഭിമാനത്തോടെ വ്യത്യസ്തത പുലര്‍ത്തുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുന്നത്.
ഇടതുപക്ഷ പാര്‍ട്ടികളും ഇടതുപക്ഷം നയിക്കുന്ന സർക്കാരുകളും എക്കാലത്തും ജനാധിപത്യ മൂല്യങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൊണ്ടോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയത് കൊണ്ടോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ തകര്‍ക്കാനാവില്ല എന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. ഇടതുപക്ഷത്തിനെതിരെ സംഘപരിവാര്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ആക്രമണം നടത്തുന്നത്, ഞങ്ങള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം സംഘപരിവാറിന്റെ അജണ്ടകളെ തുറന്നുകാട്ടുന്നതും പ്രതിരോധിക്കുന്നതും ആണ് എന്നത് കൊണ്ടാണ്.
 
എന്തായാലും, ശ്രീ രമേശ്, കേരളം അതിന്റെ ഹരിതാഭമായ പ്രകൃതിയും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതവും കാണാനും അനുഭവിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുമ്പോള്‍ തന്നെ, ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ട് വരുന്നവരെ കര്‍ക്കശമായി നേരിടുമെന്ന് ഞാന്‍ അങ്ങേയ്ക്കു ഉറപ്പു നല്‍കുന്നു.
 
ബിജെപിയുടെ "യാത്ര" പരാജയമാണ് എന്ന അങ്ങയുടെ നിഗമനത്തോട് യോജിക്കുന്നു. ഒപ്പം, അമിത്ഷായുടെ മേദസ്സു കുറയ്ക്കാന്‍ മാത്രമേ അത് ഉപകാരപ്പെടൂ എന്നതിനോടും.

വെബ്ദുനിയ വായിക്കുക