കാസര്‍കോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിൽ വ്ലോഗർ അറസ്റ്റിൽ. കാസര്‍കോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലിയാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു മടങ്ങിവരുന്നതിനിടെയായിരുന്നു അറസ്റ്റ്. മംഗളൂരു വിമാനത്താവളത്തില്‍ വച്ച് കൊയിലാണ്ടി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഷാലു കിങ് മീഡിയ, ഷാലു കിങ് വ്‌ലോഗ്‌സ്, ഷാലു കിങ് ഫാമിലി എന്നീ പേരുകളിലായി കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ മുഹമ്മദ് സാലി പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റും വഴിയായിരുന്നു ബന്ധത്തിന്റെ തുടക്കം.
പിന്നീട് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ആദ്യ വിവാഹത്തില്‍ ഇയാള്‍ക്ക് മൂന്നു മക്കളുണ്ട്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.കൊയിലാണ്ടി പൊലീസ് പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയായിരുന്നു. വിദേശത്തുനിന്നു മംഗളൂരു വിമാനത്താവളം വഴി എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.