M.Swaraj: ജയിച്ചാല്‍ മന്ത്രിസ്ഥാനം? ആവശ്യപ്പെട്ടത് പിണറായി; അന്‍വറിനെ കൂടെകൂട്ടാന്‍ കോണ്‍ഗ്രസ്

രേണുക വേണു

വെള്ളി, 30 മെയ് 2025 (15:44 IST)
M Swaraj and Pinarayi Vijayan

M.Swaraj: നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള സിപിഎം തീരുമാനത്തിനു പിന്നില്‍ പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍. യുഡിഎഫിനെതിരെയും നിലമ്പൂരിലെ ജനങ്ങളെ പാതിവഴിയില്‍ ഉപേക്ഷിച്ചു എംഎല്‍എ സ്ഥാനം രാജിവെച്ച പി.വി.അന്‍വറിനെതിരെയും ആയിരിക്കണം ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പോരാട്ടമെന്ന് സിപിഎം സംസ്ഥാന നേതൃത്വവും ഐക്യകണ്‌ഠേന തീരുമാനിച്ചു. 
 
2016, 21 വര്‍ഷങ്ങളിലെ പോലെ സിപിഎം സ്വതന്ത്രനായിരിക്കും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള തീരുമാനം സിപിഎം എടുത്തിരുന്നു. യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ ചെറിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും അത് രാഷ്ട്രീയ വിജയമായിരിക്കുമെന്ന് സിപിഎം വിലയിരുത്തി. അത്തരത്തില്‍ രാഷ്ട്രീയ പോരാട്ടം നടത്തണമെങ്കില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ഥി തന്നെ വേണമെന്നും അതിനു ഏറ്റവും യോജ്യന്‍ എം.സ്വരാജ് ആണെന്നും പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് സ്വരാജ് എന്ന ഒറ്റപേരിലേക്ക് ചര്‍ച്ചകള്‍ ചുരുങ്ങിയത്. 
 
നിലമ്പൂര്‍ സ്വദേശിയാണ് സ്വരാജ്. അവിടത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി അഡ്രസ് ചെയ്യാന്‍ പറ്റിയ നേതാവ്. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സ്വരാജിനു സാധിക്കും. ജയിച്ചാല്‍ സ്വരാജിനു മന്ത്രിസ്ഥാം നല്‍കുന്നതും പരിഗണിക്കും. നിലമ്പൂര്‍ സിപിഎമ്മിനു ബാലികേറാമലയല്ലെന്നും ജയത്തിനു വേണ്ടി പരമാവധി പോരാട്ടം നടത്തണമെന്നും പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പിണറായി വിജയനും നിലമ്പൂരില്‍ എത്തും. 
 
അതേസമയം സ്വരാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസ് ക്യാംപ് ആശങ്കയിലാണ്. ഇടഞ്ഞുനില്‍ക്കുന്ന പി.വി.അന്‍വറിനെ കൂടെ കൂട്ടണമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അന്‍വറിന്റെ ഉപാധികള്‍ അംഗീകരിച്ച് മുന്നണിയില്‍ എടുക്കാമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അന്‍വര്‍ ഒറ്റയ്ക്കു മത്സരിക്കുന്ന സാഹചര്യം വന്നാല്‍ അത് സ്വരാജിനു ഗുണം ചെയ്യുമെന്നാണ് നിലമ്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിയായി സ്വരാജ് എത്തിയതോടെ മത്സരം കടുക്കുമെന്നും അന്‍വറിനെ എങ്ങനെയെങ്കിലും ഒപ്പം ചേര്‍ക്കണമെന്നും സംസ്ഥാന നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടു ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍