കെഎസ്ആര്‍ടിസിയുടെ പുതിയ സ്ലീപ്പര്‍ ബസ് ആദ്യ സര്‍വീസിന് മുമ്പ് അപകടത്തില്‍പ്പെട്ടു; ബസിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (20:04 IST)
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് അപകടത്തില്‍പ്പെട്ടു. ആദ്യ സര്‍വീസിന് മുമ്പ് ഉണ്ടായ അപകടത്തില്‍ ഹൈബ്രിഡ് ബസിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ബെംഗളൂരുവിലെ ബോഡി നിര്‍മ്മാണ ഫാക്ടറിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഹൊസൂരില്‍ വെച്ചാണ് അപകടം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്നിലുള്ള ലോറി പെട്ടെന്ന് ബ്രേക്ക് ഇടുകയും ബസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയും ചെയ്തു. അതേസമയം, പിന്നില്‍ നിന്ന് വന്ന ലോറി ബസിന്റെ പിന്‍ഭാഗത്തും ഇടിച്ചു. സംഭവത്തില്‍ ആളപായമില്ല. ബസിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്.
 
ബോഡി നിര്‍മ്മാണ ഫാക്ടറിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസെത്തിക്കുന്നത് വരെ ബോഡി നിര്‍മ്മാണ കമ്പനിക്കാണ് ബസിന്റെ ഉത്തരവാദിത്തം. അതിനാല്‍, കമ്പനിയുടെ ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത്. നിര്‍മ്മാതാവ് ബസ് ഓടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ബോഡി നിര്‍മ്മാണ കമ്പനി അറ്റകുറ്റപ്പണികള്‍ നടത്തുമോ എന്ന് വ്യക്തമല്ല. അപകടത്തില്‍പ്പെട്ട ബസ് നിര്‍മ്മാണ കമ്പനിയിലേക്ക് തന്നെ കൊണ്ടുപോയി.
 
അതേസമയം, അപകടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനുമെതിരെ കമന്റുകള്‍ പ്രവഹിക്കുകയാണ്. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള പെയിന്റ് അടിക്കാന്‍ നിര്‍ബന്ധിച്ച കെഎസ്ആര്‍ടിസിയുടെ ആഡംബര ബസുകള്‍ക്ക് വെള്ള പെയിന്റ് അടിക്കാന്‍ വിസമ്മതിച്ചതിനെതിരെയാണ് മിക്ക അഭിപ്രായങ്ങളും. 'വെള്ളയായിരുന്നെങ്കില്‍...' എന്നതാണ് ഒരു കമന്റ്. അങ്ങനെ, സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പുള്ള അപകടത്തിന്റെ റെക്കോര്‍ഡ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസുകളുടെ കൈവശമാണ് എന്നിങ്ങനെ നിരവധി കമെന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍