അഞ്ഞൂറ് സി എൻ ജി ബസുകൾ വാങ്ങാൻ കെ എസ് ആർ ടി സിയുടെ നിയന്ത്രണത്തിലുള്ള കെ യു ആർ ടി സിക്ക് 560 കോടി രൂപ വായ്പ അനുവദിച്ചു. ജർമൻ ധനകാര്യ സ്ഥാപനമായ കെ എസ് ഡബ്ല്യുവാണ് വായ്പ അനുവദിച്ചത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ ആൻറണി ചാക്കോ ധനകാര്യ സ്ഥാപനവുമായി കൊച്ചിയിൽ കരാർ ഒപ്പുവെച്ചു.
കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇക്കാര്യം സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും ചർച്ച നടത്തി വന്നിരുന്നു. ആദ്യ ഘട്ടത്തിൽ 100 സി എൻ ജി ബസുകളാണ് കെ എസ് ആർ ടി സി നിരത്തിലിറക്കുക. കൊച്ചി നഗരത്തിന് പുറമെ അങ്കമാലി, പെരുമ്പാവൂർ, മട്ടാഞ്ചേരി, തൃപ്പുണ്ണിത്തുറ, ഫോർട്ടുകൊച്ചി, പറവൂർ, ആലുവ എന്നീ പ്രദേശങ്ങളിലും ഈ ബസുകൾ സർവീസ് നടത്തും.