Kottayam Medical College building collapse Bindhu Died: 'ഇട്ടേച്ച് പോകല്ലമ്മാ...': നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; ബിന്ദുവിനെ യാത്രയാക്കി നാട്

നിഹാരിക കെ.എസ്

വെള്ളി, 4 ജൂലൈ 2025 (15:43 IST)
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽപെട്ട് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ 10 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ശേഷം മൃതദേഹം രണ്ട് മണിക്കൂർ പൊതുദർശനത്തിന് വച്ചു. കരളലിയിക്കുന്ന കാഴ്ചകളായിരുന്നു ബിന്ദുവിന്റെ വീട്ടിൽ അരങ്ങേറിയത്.
 
‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ ബിന്ദുവിന്റെ വേർപാട് സഹിക്കാനാവാതെ മകൻ അലറിക്കരയുന്നത് കണ്ടുനിൽക്കാനേ ചുറ്റുമുള്ളവർക്ക് കഴിഞ്ഞുള്ളു. മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു ബിന്ദുവിൻ്റെ തലയോലപ്പറമ്പിലെ വീട് സാക്ഷ്യം വഹിച്ചത്. വൻ ജനക്കൂട്ടമാണ് ബിന്ദുവിൻ്റെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും പലയിടങ്ങളിൽ നിന്നും ഒഴുകിയെത്തിയത്.
 
തന്റെ ഭാര്യ ഇനി ഒപ്പം ഇല്ലല്ലോ എന്ന വേദനയും പേറി മക്കളെ ഇനി എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് പോലും അറിയാതെ നെഞ്ച് നീറി കരയുന്ന ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ. ബിന്ദുവിൻ്റെ വീട്ടിലെ കാഴ്ച‌കൾ കണ്ടുനിൽക്കാനാകാതെ തേങ്ങി ഒരു ഗ്രാമം മുഴുവനും ബിന്ദുവിന്റെ സംസ്കാര ചടങ്ങിനെത്തി. 
 
അതേസമയം, സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം നടക്കുകയാണ്. മരണപ്പെട്ട ബിന്ദുവിന്റെ സംസ്‌കാര ചടങ്ങിന് 50,000 രൂപ ഇന്ന് നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ബാക്കി ധനസഹായം പിന്നാലെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.  
 
കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടര മണിക്കൂറുകള്‍ക്കു ശേഷമാണ് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ പുറത്തെടുത്തത്. മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് കൂട്ടിയിരിക്കാനാണ് ബിന്ദു എത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാകെയറില്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളേജിന്റെ പതിനാലാം വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ബിന്ദുവിനെ കണ്ടെത്തി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍