കർണൻ തടവുശിക്ഷ അനുഭവിക്കണം; ശിക്ഷ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി

ബുധന്‍, 21 ജൂണ്‍ 2017 (14:30 IST)
കോടതിയലക്ഷ്യക്കേസിൽ കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി സിഎസ് കർണന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിഷയത്തിൽ യാതൊരു ഇളവും അനുവദിക്കാനാകില്ല. കർണൻ ഇപ്പോൾ ജയിലിൽ കഴിയേണ്ടതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അവധിക്കാല ബെഞ്ചാണു കർണന്റെ ഹർജി നിരസിച്ചത്. ജസ്റ്റിസ് സഞ്ജയ് കൗളും ബെഞ്ചിലുണ്ട്. വേനലവധിക്ക് ശേഷം ഏഴംഗ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് സുപ്രിംകോടതി കർണനോട് ആവശ്യപ്പെട്ടു.

കര്‍ണന്റെ വിഷയത്തില്‍ ഇപ്പോള്‍ ഒന്നുംചെയ്യാനാകില്ല. ശിക്ഷവിധിച്ച ഏഴംഗ ബെഞ്ചിനു മുന്നിലാണ് ആവശ്യമുന്നയിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. കർണൻറെ അഭിഭാഷകൻ മാത്യൂസ് നെടുമ്പറയാണ് പരമോന്നത കോടതിയെ സമീപിച്ചത്.

വെബ്ദുനിയ വായിക്കുക