അറിയിപ്പ്: അരൂര്‍-തുറവൂര്‍ റൂട്ടില്‍ കണ്ടെയ്‌നര്‍ ഹെവി വാഹനങ്ങളുടെ യാത്ര അനുവദിക്കില്ല

രേണുക വേണു

ശനി, 13 ജൂലൈ 2024 (09:00 IST)
Aroor - Thuravoor Road

ഹൈവേ നിര്‍മാണം നടക്കുന്ന തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഭാഗത്ത് കണ്ടെയ്‌നര്‍ ഉള്‍പ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങള്‍ കടത്തി വിടാതിരിക്കാന്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കാന്‍ മന്ത്രി പി.പ്രസാദിന്റെ നിര്‍ദേശപ്രകാരം ചേര്‍ത്തല റസ്റ്റ് ഹൌസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ദേശീയ പാത അധികൃതരുടെയും യോഗത്തില്‍ തീരുമാനിച്ചു
 
നിലവില്‍ തെക്കു നിന്നു (ആലപ്പുഴ നിന്ന്) വരുന്ന വാഹനങ്ങള്‍ തുറവൂരില്‍ നിന്ന് ടി.ഡി ഹൈസ്‌കൂള്‍ വഴി തിരിഞ്ഞു കുമ്പളങ്ങി വഴി മരട് ജംഗ്ഷനില്‍ എത്തുന്ന ക്രമീകരണവും വടക്കു നിന്നും(അരൂര്‍ ഭാഗത്തുനിന്ന്) വരുന്ന വാഹനങ്ങള്‍ അരൂക്കുറ്റി മാക്കേകടവ് വഴി തുറവൂര്‍ വരുന്ന ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. വലിയ വണ്ടികള്‍ (കണ്ടെയ്‌നര്‍ പോലുള്ള വലിയ ഹെവി വാഹനങ്ങള്‍) തൃശ്ശൂരില്‍ നിന്നും വരുന്നത് അങ്കമാലി വഴി പെരുമ്പാവൂരിലൂടെ തിരിച്ചുവിടും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ കണ്ടെയ്‌നറുകള്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ നിന്ന് തിരിച്ചു വിട്ടു തൃപ്പൂണിത്തുറ വഴി എംസി റോഡിലേക്ക് കടത്തിവിടും. ഈ ക്രമീകരണം കാര്യക്ഷമമാക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടപടി സ്വീകരിക്കും. 
 
കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അമ്പലപ്പുഴയില്‍ വച്ച് തിരിച്ച് വിട്ട് തിരുവല്ല കടത്തിവിടും. എന്നാല്‍ ഇവിടെ റെയില്‍വേ ക്രോസ് പ്രശ്‌നം ഉള്ളതിനാല്‍ ദീര്‍ഘദൂര കണ്ടെയിനര്‍  ഹെവി വാഹനങ്ങള്‍ ചവറ ടൈറ്റാനിയം ഭാഗത്തുനിന്ന് തിരിച്ച് ശാസ്താംകോട്ട വഴി തിരിച്ചുവിടും. അമ്പലപ്പുഴ, അരൂര്‍ ജംഗ്ഷനുകളില്‍ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതിന് ഹൈവേ പെട്രോള്‍ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിന് രണ്ടാഴ്ച കൂടുമ്പോള്‍ യോഗം ചേരാനും തീരുമാനിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍