ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് അനുഭാവപൂര്‍വമായ നിലപാടെന്ന് മന്ത്രി വീണാ ജോര്‍ജ്

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2025 (20:10 IST)
കേരളത്തിലെ 89% ആശാ വര്‍ക്കര്‍മാര്‍ക്കും 10,000 മുതല്‍ 13,500 രൂപ വരെ ഇന്‍സെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും, ഇതില്‍ 9,500 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ്. മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ ഇത് കൂടുതലാണെന്നും, ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നിലപാടെടുക്കുന്നില്ലെന്നും, വളരെ കുറച്ച് ആശാ പ്രവര്‍ത്തകര്‍ മാത്രമാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും മന്ത്രി സെക്രട്ടേറിയറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
ആശാ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. 'ആശ' ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും, സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വമായ സമീപനമാണ് പുലര്‍ത്തുന്നത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിനായി ധനവകുപ്പുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
 
ആശാ വര്‍ക്കര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആക്കി ഉയര്‍ത്തിയപ്പോള്‍, സാക്ഷരത മിഷനിലൂടെ പത്താം ക്ലാസ് യോഗ്യതയില്ലാത്ത ആശാ വര്‍ക്കര്‍മാരെ രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിപ്പിച്ചു. തുടര്‍വിദ്യാഭ്യാസത്തിന് താത്പര്യമുള്ളവര്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ രജിസ്റ്റര്‍ ചെയ്ത് പഠിക്കുന്നുമുണ്ട്. ഇതിനെല്ലാം ആശാ വര്‍ക്കര്‍മാര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കൂടാതെ, ആശാ വര്‍ക്കര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍