വ്യാജ ഡോക്ടർ ചമഞ്ഞ് പണം തട്ടിയ അമ്മയും മകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ഞായര്‍, 18 ഓഗസ്റ്റ് 2024 (18:40 IST)
കോട്ടയം: വ്യാജ ഡോക്ടർ ചമഞ്ഞ് 5 ലക്ഷം തട്ടിയ കേസിൽ അമ്മയും മകനും പോലീസ് പിടിയിലായി. പീരുമേട് ഏലപ്പാറ സ്വദേശി പ്രതീഷിൻ്റെ പരാതിയിൽ കോട്ടയം കിടങ്ങൂർ മംഗലത്തു കുഴിയിൽ ഉഷാ അശോകൻ (58), മകൻ വിഷ്ണു (38) എന്നിവരാണ് പീരുമേട് പോലീസിൻ്റെ പിടിയിലായത്.
 
മകൻ്റെ ചികിത്സയ്ക്കായി പ്രതീഷ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് വിഷ്ണുവിനെ പരിചയപ്പെട്ടത്. ഡോക്ട്റുടെ വേഷമണിഞ്ഞ വിഷ്ണ ചികിത്സാകാര്യത്തിൽ പ്രതീഷിനെ സഹായിച്ചു. മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്നായിരുന്നു വിഷ്ണു സ്വയം പരിചയപ്പെടുത്തിയിരുന്നത്. പിന്നീട് പ്രതീഷ് പിതാവിൻ്റെ ചികിത്സയ്ക്കായി കോട്ടയത്തെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തി.  ഇടയ്ക്ക് വിഷ്ണവുമായി ബന്ധപ്പെട്ടു. അവിടെ ചിലവായ 55 ലക്ഷം രൂപയിൽ 32 ശതമാനം താൽആരോഗ്യ വകുപ്പിൽ നിന്നു വാങ്ങി തരാമെന്നും വിശ്വസിപ്പിച്ചു. അതിനായി പലപ്പോഴായി വിഷ്ണു പ്രതീഷിൽ നിന്ന് 5 ലക്ഷം രൂപാ വാങ്ങിയിരുന്നു. 
 
എന്നാൽ ഈ പണമെല്ലാം വിഷ്ണുവിൻ്റെ മാതാവ് ഉഷയുടെ ബാങ്ക് അക്കൗണ്ടിലായിരുന്നു പ്രതീഷ് നൽകിയിരുന്നത്. പിന്നീട് പ്രതീഷ് പണത്തിൻ്റെ കാര്യം ചോദിച്ചപ്പോൾ വിഷ്ണു വിവരം ഒന്നും പറയാതെയായി. തുടർന്നാണ് പ്രതീഷ് പോലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
 
സമാനമായ മറ്റൊരു തട്ടിപ്പു കേസിൽ വടക്കൻ പറവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആയിരുന്ന ഇവർ ജാമ്യത്തിൽ ഇറങ്ങിയ സമയത്തായിരുന്നു ഈ തട്ടിപ്പ് നടത്തിയത്. ഈ സമയം ഇരുവരും ഏറ്റുമാനൂരിൽ വാടക വീട്ടിലായിരുന്നതിമസം. ഇവർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ പതിനൊന്നു കേസുകൾ നിലവിൽ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍