പിണറായി വിളിച്ചിട്ടും വന്നില്ല, അച്ചടക്ക ലംഘനം പതിവാകുന്നു - ജയരാജന് കുരുക്കിട്ട് പാര്‍ട്ടി!

ബുധന്‍, 23 നവം‌ബര്‍ 2016 (16:10 IST)
മുൻമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇപി ജയരാജന് കുരുക്ക് മുറുകുന്നു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലില്‍ ജയരാജൻ തുടർച്ചയായി അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് ഇപിക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമായത്.

ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന പാർട്ടി സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ഇപി ജയരാജനോട് സംസ്ഥാന നേതൃത്വം കര്‍ശന നിർദേശം നൽകി. എംഎം മണിയുടെ‌ സത്യപ്രതിജ്ഞാച്ചടങ്ങിനും ജയരാജൻ എത്താതിരുന്നത് പ്രവര്‍ത്തകര്‍ക്കിടെയില്‍ ആശങ്കയുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്.

ജയരാജനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. സെക്രട്ടേറിയറ്റ് യോഗത്തിൽനിന്നു ക്ഷുഭിതനായി ഇറങ്ങിപ്പോയി, മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യർഥിച്ചിട്ടും സംസ്ഥാന സമിതിയില്‍ പങ്കെടുത്തില്ല. സർക്കാർ അടിയന്തരമായി വിളിച്ചുചേർത്ത നിയമസഭാ സമ്മേളനത്തിന് എത്തിയില്ല എന്നിങ്ങനെയുള്ള വിലയിരുത്തലുകളാണ് ജയരാജന് എതിരെയുള്ളത്.

ബന്ധുനിയമന വിവാദത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ജയരാജനെതിരെ മറ്റ് കണ്ടെത്തലുകളും ഉണ്ടായിരിക്കുന്നത്.
ഇപിയുടെ തുടര്‍ച്ചയായുള്ള അച്ചടക്ക ലംഘനങ്ങൾ ജനുവരിയിൽ ചേരുന്ന കേന്ദ്രകമ്മിറ്റി ചർച്ചചെയ്യും.

വെബ്ദുനിയ വായിക്കുക