പണം കിട്ടിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും എന്ത് വൃത്തിക്കേടും ചെയ്യും? - വൈറലായി സംവിധായകന്റെ വാക്കുകള്‍

ബുധന്‍, 11 ഏപ്രില്‍ 2018 (09:11 IST)
തമിഴര്‍ക്ക് അവരുടെ സ്വത്വം എന്ന് പറയുന്നത് ഒരു ആവേശമാണ്. തമിഴ് ഭാഷയ്ക്കായിട്ടും തമിഴ് ജനതയുടെ വിശ്വാസങ്ങള്‍ക്കായിട്ടും അവര്‍ ഒറ്റക്കെട്ടായി തന്നെ നില്‍ക്കും. സിനിമയില്‍ മാത്രമല്ല, അവരുടെ വികാരങ്ങളെ വ്രണപ്പെടുന്നത് ഏത് മേഖലയില്‍ നിന്നാണെങ്കിലും തമിഴ്സിനിമാലോകം ഒന്നായി തന്നെ നിലയുറപ്പിക്കാറുണ്ട്. അതിന്റെ അവസാന കാഴ്ചയാണ് കാവേരി വിഷയം.
 
കാവേരി വിഷയത്തില്‍ തമിഴ് സിനിമാ താരങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും നിലപാട് വ്യക്തമാക്കുന്നതും ദേശീയ തലത്തില്‍ വാര്‍ത്തായിരിക്കുകയാണ്. തമിഴ് സിനിമയുടെ ‘രാഷ്ട്രീയ ഒത്തൊരുമ’ ഒരിക്കല്‍ പോലും മലയാള സിനിമ മേഖലയില്‍നിന്ന് ഉണ്ടായിട്ടില്ലെന്ന് സംവിധായകന്‍ ഡോ. ബിജു സൌത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
 
വിരലിലെണ്ണാവുന്ന ആളുകള്‍ ഒഴിച്ച് മലയാള സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പൊതു വിഷയങ്ങളില്‍ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ബിജു പറയുന്നു. സാംസ്‌കാരിക, രാഷട്രീയ ഇടങ്ങളില്‍ ഇടപെടേണ്ടവരാണ് സിനിമാക്കാര്‍ എന്ന ഒരു ധാരണ ഇവര്‍ക്കാര്‍ക്കും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.  
 
‘പണമെന്നതിനപ്പുറും ഒന്നുമില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ കടുത്ത സ്ത്രീവിരുദ്ധമായ സിനിമകളോ വംശീയമായ അധിക്ഷേപമുള്ള സിനിമകളോ അണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. അവര്‍ ചെയ്തുകൂട്ടിയിട്ടുള്ള അപകടം ചെറുതല്ല. കേരള സമൂഹത്തെ ഇന്ന് നാം കാണുന്ന തരത്തില്‍ വംശീയമായിട്ട് മാറ്റിയതിലൊക്കെ വലിയൊര പങ്ക് ഈ താരങ്ങള്‍ക്കുണ്ട്. അവര്‍ വലിയ സാംസ്‌കാരിക കുറ്റകൃത്യമാണ് ചെയ്തത്‘. 
 
മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇന്ത്യയിലെ വലിയ അഭിനേതാക്കളാണ്. പക്ഷേ, ഇപ്പോള്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ മാറേണ്ടതുണ്ട്. കോമഡികളും റൊമാന്റിക് സീനുകളും ഒന്നുമല്ല അവര്‍ ഇപ്പോള്‍ ചെയ്യേണ്ടത്. അവര്‍ ചെയ്യുന്നത് പണത്തിനു വേണ്ടിയിട്ടാണ്. പണത്തിന് വേണ്ടി മാത്രം. പണമാണ് എല്ലാത്തിന്റേയും ആധാരമെന്നാണ് ഇവരൊക്കെ കരുതിയിരിക്കുന്നത്. പണം കിട്ടിയാല്‍ എന്ത് വൃത്തിക്കേടും ചെയ്യും എന്ന മട്ടിലാണ് അവരുടെ ജീവിതവും കരിയറും പൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്ത് വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതാണ് അവരുടെ ധാര്‍മ്മിക ബോധം’ - ബിജു പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍