ഡോ.വി.പി.ഗംഗാധരനു വധഭീഷണി; ചികിത്സപ്പിഴവു കാരണം മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനു പണം നല്‍കണമെന്ന് കത്ത്

രേണുക വേണു

ബുധന്‍, 4 ജൂണ്‍ 2025 (16:40 IST)
VP Gangadharan

അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരനു വധഭീഷണി. ബ്ലഡ് മണിയായി 8.25 ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് ഭീഷണി. കത്തിലൂടെയാണ് വധഭീഷണി എത്തിയത്. തപാല്‍ വകുപ്പുമായി ചേര്‍ന്ന് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നു. 
 
കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കില്‍ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി പണം നല്‍കണം എന്നാണ് ആവശ്യപ്പെടുന്നത്. തപാല്‍ വഴി മേയ് 17 ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ പരാതി നല്‍കി. മുംബൈയിലെ 'സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ്' എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.
 
ഡോ.ഗംഗാധരന്റെ ചികിത്സാ പിഴവ് കാരണം ഒരു പെണ്‍കുട്ടി മരിക്കുകയും കുട്ടിയുടെ അമ്മ പിന്നീട് ആത്മഹത്യ ചെയ്‌തെന്നുമാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. ഇതിനു നഷ്ടപരിഹാരം എന്ന നിലയിലാണ് ഭീഷണി കത്തില്‍ പണം ആവശ്യപ്പെട്ടിരിക്കുന്നത്. നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നും പണം നല്‍കാതിരുന്നാല്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍