MA Baby: വിദ്യാഭ്യാസ കാര്യങ്ങളില്‍ മതം ആജ്ഞാപിക്കരുത്, അഭിപ്രായം പറയാം: എം.എ.ബേബി

രേണുക വേണു

ശനി, 28 ജൂണ്‍ 2025 (12:16 IST)
MA Baby

MA Baby: സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൂംബാ പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മതങ്ങള്‍ക്കു അഭിപ്രായം പറയാമെന്നും എന്നാല്‍ ആജ്ഞാപിക്കാന്‍ പോകരുതെന്നും എം.എ.ബേബി പറഞ്ഞു. 
 
' മതം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആജ്ഞാപിക്കാന്‍ പുറപ്പെടരുത്. അവര്‍ക്കു അഭിപ്രായം പറയാം. ഇതാണ് നല്ലത്, ഇത് മോശമാണ് എന്നൊക്കെയുള്ള അഭിപ്രായം ആവാം. പക്ഷേ ഒരു ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണം. പൊതുവിദ്യാഭ്യാസമെന്നു പറയുന്നത് ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിനു അനുയോജ്യമായ രീതിയിലുള്ള വിദ്യാഭ്യാസമായിരിക്കണം സര്‍ക്കാരുകള്‍ നല്‍കേണ്ടത്,' ബേബി പറഞ്ഞു. 
 
അതേസമയം സ്‌കൂളുകളിലെ സൂംബാ പരിശീലനത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള സാമുദായിക സംഘടനകളാണ് രംഗത്തെത്തിയത്. ആണും പെണ്ണും കൂടിക്കലര്‍ന്നു അല്‍പ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല കുട്ടികളെ സ്‌കൂളില്‍ വിടുന്നതെന്നാണ് അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ.അഷ്‌റഫ് പറഞ്ഞത്. സ്‌കൂളുകളില്‍ സൂംബാ കൊണ്ടുവരുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുസ്ലിം സംഘടനകളുടെ എതിര്‍പ്പ് വകവയ്ക്കാതെ സൂംബാ പരിശീലനവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍