കോഴിയെ അറുത്തത് വെറുതെയായി, 300മൂര്‍ത്തികളും കണ്ടം വഴി ഓടി; ‘സ്പെക്ട്ര’ യുടെ കുരുക്കറിയാതെ കൊലയാളികള്‍

ബുധന്‍, 8 ഓഗസ്റ്റ് 2018 (13:49 IST)
കോഴിയെ അറുത്തു പൂജ നടത്തിയാല്‍ പൊലീസ് പിടിക്കില്ലെന്നാണ് തൊടുപുഴ കമ്പകക്കാനത്തെ കൂട്ടക്കൊല്ലയിലെ പ്രതികള്‍ വിശ്വസിച്ചത്. കൃഷ്‌ണനെ കൊലപ്പെടുത്തിയതിലൂടെ 300 മൂർത്തികളുടെ ശക്തി തനിക്ക് ലഭിക്കുമെന്നും പ്രതികളിലൊരാ‍ളായ അനീഷ് ഉറച്ചു വിശ്വസിച്ചിരുന്നു.

കൊലപാതക വിവരം പുറത്തറിഞ്ഞുവെന്നും ബുധനാഴ്ച മൃതദേങ്ങൾ പുറത്തെടുത്തുവെന്നും മനസിലാക്കിയ പ്രതികളിലൊരാളായ ലിബീഷ് വ്യാഴാഴ്‌ച അനീഷിന്റെ വീട്ടിലെത്തി. പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലിബീഷ് അറിയിച്ചതോടെ വീട്ടില്‍ പ്രത്യേക പൂജ നടത്തിയ ശേഷം അനീഷ് കോഴിയെ കുരുതി കൊടുത്തു.

കൃഷ്‌ണന്റെ മരണത്തോടെ 300 മൂർത്തികള്‍ ഒപ്പമുണ്ടെന്ന ധാരണ അനീഷിന് മാത്രമാണുണ്ടായിരുന്നത്. പൊലീസ് അന്വേഷണം ശക്തമാക്കുകയും ഒടുവില്‍ കൊലയാളിയെ തിരിച്ചറിയുകയും അറസ്‌റ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്‌തു. ഇതിനെല്ലാം പൊലീസിനെ സഹായിച്ചത് ‘സ്പെക്ട്ര’ എന്ന സംവിധാനമാണ്.

കുറ്റകൃത്യം നടത്തിയശേഷം മൊബൈല്‍ ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് സ്പെക്ട്ര. കുറ്റവാളികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങളും സംഭാഷണങ്ങളും സ്‌പെക്ര്ടയിലൂടെ കണ്ടെത്താന്‍ സാധിക്കും. ഈ മാര്‍ഗം ഉപയോഗിച്ചാണ്
അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയിലെ അനീഷിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്

കൊല നടന്ന് രണ്ടു ദിവസത്തിനുള്ളിൽ സ്പെക്ട്ര ഇടുക്കി ജില്ലയിൽ പൊലീസ് എത്തിച്ചിരുന്നു. ഒരേ ടവറിനു കീഴിൽ വിവിധ ടെലികോം സേവനദാതാക്കളുടെ കോളുകൾ പരിശോധിക്കാൻ സ്പെക്ട്ര വഴി പെട്ടെന്ന് സാധിക്കും.

കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് കഴിഞ്ഞ ആറുമാസക്കാലയളവിലെ ഫോൺവിളികളുടെ വിശദാംശങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇതിൽനിന്നു കാര്യമായ തുമ്പു കിട്ടാത്തതിനെ തുടർന്ന് അതിനും ആറു മാസം മുമ്പുള്ള വിളികൾ പരിശോധിച്ചു.

ഈ കാലയളവിൽ അനീഷ് സ്ഥിരമായി കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി കണ്ടെത്തി. അതിനു ശേഷം അനീഷ് കൃഷ്‌ണനെ വിളിച്ചിട്ടില്ല. ഈ കാലയളവില്‍ കൊല നടത്താനുള്ള പദ്ധതിയും ആസൂത്രണവും അനീഷ് നടത്തിയെന്നും പൊലീസിന് വ്യക്തമായി.

കഴിഞ്ഞ മാസം 29നായിരുന്നു കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ അനീഷും ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍