പ്രത്യേക സ്ഥലമോ പ്രദേശമോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല; അഭിമുഖം തിരുത്തണമെന്ന് ആവശ്യപ്പെട്ട് 'ദ് ഹിന്ദു'വിന് കത്ത്

രേണുക വേണു
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (15:04 IST)
'ദ് ഹിന്ദു'വില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പത്രാധിപര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. സെപ്റ്റംബര്‍ 30 തിങ്കളാഴ്ച പുറത്തിറങ്ങിയ 'ദ് ഹിന്ദു' ദിനപത്രത്തിലാണ് മുഖ്യമന്ത്രിയുമായി മാധ്യമപ്രവര്‍ത്തക ശോഭന കെ നായര്‍ നടത്തിയ അഭിമുഖം നല്‍കിയിരിക്കുന്നത്. ഈ അഭിമുഖത്തില്‍ ഒരു ഭാഗത്ത് മലപ്പുറത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും പ്രത്യേക സ്ഥലത്തെയോ പ്രദേശത്തെയോ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചിട്ടില്ലെന്നും ആ ഭാഗം തിരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് ആണ് ദ് ഹിന്ദു എഡിറ്റര്‍ക്ക് കത്തയച്ചിരിക്കുന്നത്. 
 
' അഭിമുഖത്തില്‍ എവിടേയും പ്രത്യേക സ്ഥലമോ, പ്രദേശമോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല. സംസ്ഥാന വിരുദ്ധ അല്ലെങ്കില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും ഉപയോഗിച്ചിട്ടില്ല. അഭിമുഖത്തിലെ ഈ ഭാഗങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഹിന്ദു ദിനപത്രം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു,' മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അയച്ച കത്തില്‍ പറയുന്നു. 
 
തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുന്ന ഭാഗങ്ങള്‍ ഇതാണ്: 
 
' വര്‍ഗീയ ധ്രുവീകരണത്തിനു വേണ്ടി പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. മുസ്ലിം തീവ്രവാദത്തിനെതിരായി സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ അത് മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. ഉദാഹരണത്തിനു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 150 കിലോ സ്വര്‍ണവും 120 കോടി ഹവാല പണവുമാണ് കേരള പൊലീസ് മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയത്. ഈ പണം കേരളത്തിലേക്ക് എത്തുന്നത് സംസ്ഥാന വിരുദ്ധ, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം ശക്തമായ നടപടികളെ തുടര്‍ന്നാണ് ഞങ്ങള്‍ മുസ്ലിം വിരുദ്ധരാണെന്ന തരത്തിലുള്ള കുപ്രചരണങ്ങള്‍ നടക്കുന്നത്,'

അനുബന്ധ വാര്‍ത്തകള്‍

Next Article