ചെങ്ങന്നൂരിൽ മകൻ വെടിവെച്ച് കൊലപ്പെടുത്തിയ അമേരിക്കൻ മലയാളി ജോയിയുടെ വെട്ടിമാറ്റിയ വലംകൈ കണ്ടെത്തി. മാന്നാർ പാവുമുക്കിൽ പമ്പയാറിലൂടെ ഒഴുകി വന്ന കൈ നാട്ടുകാരാണ് കണ്ടത്. ഇനി ഒരു കാൽ കൂടിയെ കണ്ടെത്താനുള്ളു. ഇതിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
പ്രയാർ ഇടക്കടവിൽ നിന്നും ഞായറാഴ്ച ഇടതു കൈ ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച വൈകിട്ട് പുളിങ്കുന്നിൽ നിന്ന് വലതു കാലും കണ്ടെത്തി. ചങ്ങനാശേരി പേരൂരിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും തലയും ചിങ്ങവനത്തെ വഴിയോരത്ത് നിന്ന് ഉടലും ലഭിച്ചിരുന്നു.
പിതാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പൊലീസ് ഷെറിനെ അറസ്റ്റ് ചെയ്തിരുന്നു. അബദ്ധവശാൽ വെടിപൊട്ടുകയായിരുന്നു എന്നാണ് ഷെറിൻ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ നിരന്തരമായ ചോദ്യം ചെയ്യലിനെത്തുടർന്ന് ഷെറിൻ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നു മൃതദേഹ ഭാഗങ്ങൾ കണ്ടെടുക്കുകയായിരുന്നു. ജോയിയുടെ പോസ്റ്റുമോർട്ടം ആലപ്പുഴ മെഡിക്കൽ കോളജിൽ ഇന്ന് നടത്തും.