ജാതീയമായ അധിക്ഷേപം: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം

രേണുക വേണു

ശനി, 15 ഫെബ്രുവരി 2025 (10:29 IST)
ആര്‍എല്‍വി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം തയ്യാറായി. സത്യഭാമ അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് കുറ്റപത്രം. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ രാമകൃഷ്ണനെ സത്യഭാമ അധിക്ഷേപിച്ചെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണു സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യുട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്. 
 
താന്‍ ഉദ്ദേശിച്ചതു രാമകൃഷ്ണനെ അല്ലെന്നായിരുന്നു സത്യഭാമയുടെ വാദം. ഇത് തെറ്റാണെന്നു തെളിയിച്ചു കൊണ്ട് കുറ്റപത്രം തയ്യാറാക്കാന്‍ പൊലീസിനു സാധിച്ചു. അഭിമുഖത്തില്‍ സത്യഭാമ നല്‍കുന്ന സൂചനകള്‍ വിശദമായി അന്വേഷിച്ച്, ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികളും ശേഖരിച്ചാണു സത്യഭാമയുടെ പരാമര്‍ശങ്ങള്‍ ആര്‍എല്‍വി രാമകൃഷ്ണനെ ഉദ്ദേശിച്ചു തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചത്. ചാലക്കുടിക്കാരന്‍ നര്‍ത്തകനു കാക്കയുടെ നിറമെന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം.
 
സത്യഭാമയുടെ ശിഷ്യരില്‍ നിന്ന് പൊലീസ് മൊഴികള്‍ ശേഖരിച്ചു. രാമകൃഷ്ണനോടു സത്യഭാമയ്ക്കു മുന്‍ വൈരാഗ്യം ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കുറ്റം തെളിഞ്ഞാല്‍ സത്യഭാമയ്ക്കു പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഹാര്‍ഡ് ഡിസ്‌കും അഭിമുഖം അടങ്ങിയ പെന്‍ഡ്രൈവും കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍