യുവനടിയുടെ ആരോപണം: സെന്‍സര്‍ കോപ്പി ചതിച്ചു - ജീൻപോളും ശ്രീനാഥ് ഭാസിയും അറസ്റ്റിലായേക്കും

ബുധന്‍, 2 ഓഗസ്റ്റ് 2017 (13:34 IST)
യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും, നടിയുടെ ശരീരം മറ്റൊരു നടിയെ ഉപയോഗിച്ച് വ്യാജമായി ചിത്രീകരിക്കുകയും ചെയ്‌ത കേസിൽ നടനും സംവിധായകനുമായ ലാലിന്‍റെ മകനും യുവ സംവിധായകനുമായ ജീൻപോൾ ലാലും നടൻ ശ്രീനാഥ് ഭാസിയും അറസ്റ്റിലായേക്കും.

നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചിത്രത്തിന്റെ സെന്‍സര്‍കോപ്പി പരിശോധിച്ച പൊലീസ് നടിയുടെ ബോഡി ഡ്യൂപ്പിനെ ചിത്രത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. നടിയുമായി യോജിച്ച് പോകാൻ കഴിയാതെ വന്നതോടെ ഇവരെ ചിത്രത്തിൽ നിന്നൊഴിവാക്കുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയ മൊഴി.

കേസില്‍ ജീന്‍പോളും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലു പേര്‍ എറണാകുളം സെഷൻസ് കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യഹർജി കോടതി തള്ളിയാൽ ഇരുവരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. സിനിമയിലെ ടെക്‌നീഷ്യന്‍മാരായിരുന്നു അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റു പ്രതികള്‍. കൂടാതെ നടി പരാതികൊടുക്കാൻ കാരണമായ ഹണീബി-2 എന്ന ചിത്രത്തിന്‍റെ കൂടുതൽ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

2016 നവംബര്‍ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. തന്റെ അനുമതി കൂടാതെയാണ് സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചതെന്നും നടി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പ്രതിഫലം ചോദിച്ചപ്പോള്‍ തന്നോട് മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നുണ്ട്.  

ഒരു അഭിനേതാവിന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിക്കുന്ന കാര്യം എത്രത്തോളം കുറ്റകരമാണെന്ന് അന്വേഷണം മുന്നോട്ട് നീങ്ങിയാല്‍ മാത്രമേ തീരുമാനിക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്.

വെബ്ദുനിയ വായിക്കുക