'കനേഡിയൻ ടയർ' ഇനി മലയാളിക്കും സ്വന്തം!; കാനഡയിൽ വിജയഗാഥ രചിച്ചുകൊണ്ടു രഞ്ജിത് സോമൻ

Webdunia
ബുധന്‍, 20 ജൂലൈ 2016 (13:51 IST)
ലണ്ടൻ ഒന്റാരിയോവിലെ സെന്റ്. മേരിസിലുള്ള "കനേഡിയൻ ടയർ" എന്ന  ബൃഹത് പ്രസ്ഥാനം സ്വന്തമാക്കി മലയാളി. കനേഡിയൻ ടയർ എന്ന വിപണന ശ്രുംഖലയിൽ കാലെടുത്തുവെക്കുന്ന ആദ്യമലയാളി ആവുകയാണ് കോട്ടയം സ്വദേശിയായ രഞ്ജിത് സോമൻ. ബിസിനസ് സാമ്രാജ്യത്തിലേക്കുള്ള രഞ്ജിത്തിന്റെ ആദ്യപടി കൂടിയാണിത്.
 
ഒരു കനേഡിയൻ ടയർ സ്റ്റോർ കൈക്കലാക്കിയ മൂന്നാമത്തെ ഇന്ത്യൻ വംശജനാണ് രഞ്ജിത്. ഇന്ത്യൻ നേവിയിൽ ലഫ്റ്റനെന്റ് കമാൻഡർ ആയിരുന്ന രഞ്ജിത് 2010 -ലാണ് കാനഡയിലേക്ക്  കുടിയേറിയത്. ഇന്ത്യൻ നേവിയിൽ എയർ വാർഫെയറിൽ പൈലറ്റ് ആയിരുന്ന രഞ്ജിത്തിന്  2000 -ലേറെ മണിക്കൂറുകൾ  വിമാനം പറത്തിയ  പരിചയമുണ്ട്. 
 
വാഹനം, വീട്, വിനോദം എന്നീ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ ഏറ്റവും അറിയപ്പെടുന്ന  ഒരു വലിയ വിപണന ശ്രുംഖലയാണ് കനേഡിയൻ ടയർ. ഈ വമ്പൻ വിപണന ശ്രേണിയിൽ  ഒരു കണ്ണിയാകാൻ സാധിക്കുന്നത് ഒരു നിസ്സാര കാര്യമല്ല. നീണ്ട നാളത്തെ പരിശ്രമത്തിന്റേയും കാത്തിരിപ്പിന്റേയും ഫലമായാണ് ഒരു കനേഡിയൻ ടയർ സ്റ്റോർ രഞ്ജിത് സ്വന്തമാക്കിയിരിക്കുന്നത്.
 
കേരളത്തിൽ കോട്ടയം ജില്ലയിലെ ആനിക്കാട് സാഗരിക മുഴയനാൽ സോമനാഥൻ നായരുടെയും ഗീതയുടെയും പുത്രനാണ് രഞ്ജിത്. ഐ  ടി പ്രൊഫഷണലായ ഭാര്യ വീണ ദീർഘകാലം ഐ.ബി എം -കാനഡയിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ ബിസിനസ് പാർട്ട്ണർ ആയി മുഴുവൻ സമയവും രഞ്ജിത്തിന്റെ സഹായിയായി കൂടെ നിൽക്കുന്നു. രണ്ടു കുട്ടികളുണ്ട് : നിവേദിതയും  ദേവികയും. 
 
വരും കാലങ്ങളിൽ  കനേഡിയൻ ടയറിന്റെ തന്നെ കൂടുതൽ സ്റ്റോറുകൾ സ്വന്തമാക്കി കൂടുതൽ ആളുകൾക്ക് ജോലി നൽകാനും, പഠിച്ചു കൂടുതൽ ഉയരങ്ങൾ താണ്ടി  തന്റേതായ  ഒരു കൊച്ചു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തുകയുമാണ് രഞ്ജിത്തിന്റെ സ്വപ്നം. കാനഡയിലേക്ക്  കുടിയേറിയ മലയാളികളുടെ ജീവിതത്തെക്കുറിച്ചു സോഷ്യൽ മീഡിയയിലൂടെ നല്ലതും ചീത്തയുമായ ചർച്ചകൾ നടക്കുമ്പോൾ കാനഡ് മലയാളികൾക്ക് വളക്കൂറുള്ള മണ്ണാണെന്ന് രഞ്ജിത് പറയുന്നു.
Next Article