മോഷണത്തിനായി വികസിപ്പിച്ചെടുത്തത് വിവിധ ഉപകരണങ്ങൾ, ഓഹരിവിപണിയിൽ ലക്ഷങ്ങളുടെ നിക്ഷേപം,: പെരുമ്പാവൂരിൽ 50 വയസുകാരൻ പ്രഫഷണൽ കള്ളൻ പിടിയിൽ

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (19:09 IST)
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് പലരും മോഷണത്തിലേക്കിറങ്ങുന്നതെന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ളതാണ്. എന്നാൽ പെരുമ്പാവൂരിൽ മോഷണശ്രമത്തിനിടെ പിടിയിലായ 50 വയസുകാരൻ ജോസ് മാത്യുവിൻ്റെ കാര്യം വ്യത്യസ്തമാണ്. അടിമുടി പ്രൊഫഷണലായാണ് ജോസ് മാത്യുവിൻ്റെ മോഷണങ്ങൾ.
 
മറ്റ് മോഷ്ടാക്കളിൽ നിന്നും വ്യത്യസ്തമായി പ്രഫഷണൽ രീതിയിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത മോഷണ ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ജോസ് മാത്യുവിൻ്റെ മോഷണങ്ങൾ. മോഷണത്തിനിടയിൽ സമ്പാദിച്ച ലക്ഷങ്ങളെല്ലാം ഓഹരിവിപണിയിൽ നിക്ഷേപമായും ജോസ് മാത്യു സൂക്ഷിച്ചിരിക്കുന്നു. ഒറ്റയടിക്ക് ഇയാൾ ഓഹരികൾ വാങ്ങുന്നതിന് 20 ലക്ഷം രൂപ വരെ ചിലവഴിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
 
20 വർഷത്തിനിടെ 7 കിലോ സ്വർണമാണ് ജോസ് മാത്യു കവർന്നത്. 30 കേസുകളിൽ ജയിൽ ശിക്ഷ പൂർത്തിയാക്കി.എങ്കിലും ഇയാൾ ഭവനഭേദനമടക്കുള്ള കുറ്റകൃത്യങ്ങൾ തുടർന്നതായി പോലീസ് പറയുന്നു. മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ ഉരുക്കി ബാറുകളാക്കി മാറ്റി സ്വർണവ്യാപാരികൾക്ക് നൽകി വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എറണാകുളം റൂറൽ എസ് പി വിവേക് കുമാർ പറയുന്നു.
 
മോഷണത്തിനായി നൂറിലധികം വ്യത്യസ്ത ഉപകരണങ്ങൾ ഇയാൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാർ വൈപ്പർ മോട്ടോർ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഡ്രിലിങ് മെഷീനാണ് മോഷണത്തിനായി ഉപയോഗിക്കുന്നത്.സാമ്പത്തിക ശെഷിയുള്ള കുടുംബങ്ങളെയാണ് ഇയാൾ ലക്ഷ്യമിടാറുള്ളതെന്നും പോലീസ് പറയുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍