കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടി; അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 23 ജൂണ്‍ 2025 (10:05 IST)
കൊല്ലത്ത് ജപ്തി നടപടി ഒഴിവാക്കാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ കേസില്‍ പ്രതിയായ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ തൃശ്ശൂര്‍ പേരില്‍ചേരി സ്വദേശി കെ എ സുരേഷ് ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 
 
കഴിഞ്ഞ ഫെബ്രുവരി 15നാണ് കൊല്ലം ഈസ്റ്റ് പോലീസ് സംഭവത്തില്‍ കേസെടുത്തത്. കൊല്ലത്തെ എ ഐ ഇഷാ ഗോള്‍ഡ് ഇന്ത്യ കമ്പനി ഉടമ അബ്ദുള്‍സലാം നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഇദ്ദേഹം ബിസിനസ് ആവശ്യത്തിനായി കൊല്ലത്തും പാരിപ്പള്ളിയിലുമായി ബാങ്കില്‍നിന്ന് 49.25 കോടി രൂപ ഡ്രാഫ്റ്റ് ലോണ്‍ എടുത്തിരുന്നു. കോവിഡ് സമയത്ത് തുക തിരിച്ചടയ്ക്കാന്‍ സാധിക്കാതെയായി. പിന്നാലെ എറണാകുളത്തെ ജപ്തി നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടായതോടെ മൂന്നാം പ്രതിയായ ഡോക്ടര്‍ ബാലചന്ദ്രകുമാറിനോട് കാര്യം പറയുകയായിരുന്നു. ഇയാളാണ് സുരേഷ് ബാബുവിനെ ബന്ധപ്പെടുത്തി കൊടുത്തത്. 
 
52 കോടി രൂപയുടെ കടബാധ്യത 25 കോടി രൂപയാക്കി കുറച്ചു കൊടുക്കാമെന്ന് ഇവര്‍ വാക്കു കൊടുത്തു. മുന്‍കൂറായി ബാങ്കില്‍ അടയ്ക്കാനെന്ന് പറഞ്ഞാണ് 2.51 കോടി രൂപ ഇവര്‍ വാങ്ങിയത്. പ്രശ്‌നം പരിഹരിക്കാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ വധിക്കുമെന്നും കള്ള കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍