വൈകിട്ട് കഴിക്കാന്‍ പൊറോട്ടയും ചിക്കനും വേണമെന്ന് അഫാന്‍; കിടക്കാന്‍ പായ ചോദിച്ചുവാങ്ങി

രേണുക വേണു

ശനി, 8 മാര്‍ച്ച് 2025 (09:33 IST)
ജയിലില്‍ ഇഷ്ടമുള്ള ഭക്ഷണം ചോദിച്ചുവാങ്ങി വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. പാങ്ങോട് സ്റ്റേഷനിലാണ് അഫാന്‍ ഇപ്പോള്‍ ഉള്ളത്. ഭക്ഷണം കഴിക്കാന്‍ സ്ഥിരമായി വിമുഖത കാണിച്ചപ്പോള്‍ ഇതേ കുറിച്ച് പൊലീസ് തിരക്കുകയും അഫാനു ഇഷ്ടമുള്ള ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തു. 
 
ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്നു പൊലീസ് ചോദിച്ചപ്പോള്‍ താന്‍ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് അഫാനു വേണ്ടി പൊലീസ് പൊറോട്ടയും ചിക്കനും വരുത്തിച്ചു. നേരത്തെ ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ മീന്‍കറി വേണമെന്ന് അഫാന്‍ ആവശ്യപ്പെട്ടിരുന്നു.
 
രാത്രി കിടക്കാന്‍ പായ വേണമെന്നും അഫാന്‍ ആവശ്യപ്പെട്ടു. സെല്ലില്‍ കിടക്കാന്‍ പൊലീസ് പേപ്പറുകള്‍ നല്‍കിയിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു. ലഭിച്ച പത്രം മുഴുവന്‍ അഫാന്‍ വായിച്ചു തീര്‍ത്തു. തുടര്‍ന്ന് പത്രം പൊലീസ് തിരികെ വാങ്ങി. വെറും തറയില്‍ കിടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അഫാന്‍ പറഞ്ഞപ്പോള്‍ പൊലീസ് പായ സംഘടിപ്പിച്ചു നല്‍കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍